ടെൽഅവീവ്: ഇറാൻ്റെ അടുത്ത പരമോന്നത നേതാവ് ആരായാലും വധിക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി. പരമോന്നത നേതാവിന്റെ പേര് എന്തായാലും അയാള്‍ എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്സ്. അമേരിക്കയ്ക്കൊപ്പം ചേർന്ന് ഇറാനിലെ ഭരണകൂടത്തെ തച്ചുതകർക്കുമെന്നും കട്സ് പറഞ്ഞു. ഇറാനിയൻ ജനതയ്ക്ക് ഭരണകൂടത്തെ പുറത്താക്കാനുള്ള സാഹചര്യമൊരുക്കുമെന്നും കട്സ് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.
കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ പിന്‍ഗാമിയായി മകൻ മോജ്തബ ഖമനേയിയെ തിരഞ്ഞെടുത്തെന്നാണ് വിവരം. സുരക്ഷാപ്രശ്നങ്ങളെ തുടർന്നാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന. ഇതിനിടെ ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ജന്മനാടായ മഷ്ഹദില്‍ നടത്താനാണ് തീരുമാനം. 88 അംഗ അസംബ്ലി ഓഫ് എക്സ്പേർട്സ് ആണ് ഇറാൻ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുക. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തെ തുടർന്ന് അതീവരഹസ്യമായി ചേർന്ന യോഗത്തിലാണ് ഖമനയിയുടെ മകൻ മോജ്തബയെ പിൻഗാമിയായി നിശ്ചിച്ചതെന്നാണ് റിപ്പോർട്ടുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഖമനയി കൊല്ലപ്പെട്ട ആക്രമണത്തില്‍ മോജ്തബയുടെ ഭാര്യയ്ക്കും മകനും ജീവൻ നഷ്ടമായിരുന്നു. 57-കാരനായ മോജ്തബ കടുത്ത യാഥാസ്ഥിതിക നിലപാടുള്ളയാളാണ്. ഖ്വാമിലെ സെമിനാരിയില്‍ പഠനം പൂർത്തിയാക്കിയ മോജ്തബയ്ക്ക് ഐആർജിസിയില്‍ നിർണായക സ്വാധീനമുണ്ട്. നേരത്തെ യാഥാസ്ഥിതികനായ മുഹമ്മദ് അഹമ്മദ് നെജാദിയെ പ്രസിഡന്റാക്കാൻ ഇടപെടല്‍ നടത്തിയെന്ന് വിമർശനം മോജ്തബയ്ക്കെതിരെ ഉയർന്നിരുന്നു.


