ഫോട്ടോ: ദേശീയ പാത 183 നവീകരണത്തിന്റെ ഭാഗമായി വെള്ളൂരിൽ സർവ്വേ നടത്തുന്നു
കോട്ടയം: ദേശീയപാത 183 യുടെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ പുളിക്കൽ കവല വരെയുള്ള ഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി റോഡ് അളന്ന് തിരിച്ച് കല്ലുകൾ സ്ഥാപിക്കുന്നതിനായി പ്രത്യേക സർവ്വേ സംഘത്തെ നിയോഗിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആ വശ്യപ്പെട്ടു.
കളക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സർവ്വേ നടപടികൾ ആരംഭിച്ചു എങ്കിലും ഒരു സർവ്വേയരെ മാത്രമാണ് ഇപ്പോൾ ഇതിനായി നിയോഗിച്ചിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇങ്ങനെ സർവ്വേ നടത്തിയാൽ 26 കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരുവശവും അളന്ന് തിരിച്ച് കല്ലുകൾ സ്ഥാപിക്കണമെങ്കിൽ മാസങ്ങൾ എടുക്കുമെന്ന് ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.
അനുവദിച്ച 150 കോടി രൂപ നഷ്ടമാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്നും ഇത് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.
2025-26 സാമ്പത്തിക വർഷത്തെ വാർഷിക പ്ലാനിൽ ഉൾപ്പെടുത്തി ദേശീയപാതാ അതോറിറ്റി അനുവദിച്ച 150 കോടി രൂപ ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
മാർച്ച് 31 നകം സർവ്വേ പൂർത്തിയായി റിപ്പോർട്ട് സമർപ്പിക്കുവാനാണ് ദേശീയപാതാ വിഭാഗം അധികാരികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നൽകിയില്ലങ്കിൽ പദ്ധതി നഷ്ടപ്പെടാൻ കാരണമാകും.
നിലവിലുള്ള റോഡിൽ 6 മീറ്റർ വീതിയിലാണ് ടാറിങ്ങ് ഉള്ളത്. ഇത് 10 മീറ്റർ വീതിയിൽ ടാർ ചെയ്ത് രണ്ട് വരി പാതയാക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.ഇതോടൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമ്മിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടമായി നിലവിലുള്ള റോഡ് അളന്ന് തിരിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കണം. ഈ പ്രവൃത്തി നടത്തുന്നതിനായി 13 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
സർവ്വേ നടത്തേണ്ട .ഉദ്യോഗസ്ഥരെ
ഇലക്ഷൻ്റെ ഭാഗമായി സ്ഥലം മാറ്റിയതാണ് പ്രതിസന്ധി ഉണ്ടാകുവാൻ കാരണമായത്.
ദേശിയ പതാ വിഭാഗം കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ.എസ്.സുര, അസിസ്റ്റന്റ് എഞ്ചിനീയർ കെ.എം അരവിന്ദ്, താലൂക്ക് സർവ്വേയർ ആർ. നിഥിൻ എന്നിവരാണ്ഇപ്പോൾ സർവ്വേ നടത്തുന്നത്.


