വൈക്കം: വാടക വീടിനുള്ളിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തോട്ടുവക്കിനു സമീപത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വല്ലകം പടിഞ്ഞാറേക്കര മംഗലശേരിയിൽ ഷിബുവിന്റെ മകൾ സീതാലക്ഷ്മിയെ (22) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നാലു കുടുംബങ്ങൾക്ക് താമസിക്കാവുന്ന വിധത്തിൽ തീർത്ത കെട്ടിട സമുച്ചയത്തിലെ വീട്ടിലാണ് സീതാലക്ഷ്മിയും ഇളയ സഹോദരനും താമസിച്ചിരുന്നത്.
തിങ്കളാഴ്ച വീട്ടിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചെങ്കിലും പൂച്ച ചത്തതുമൂലമുള്ള ദുർഗന്ധമാണെന്നാണ് സമീപവാസികൾ കരുതിയത്. ഇന്നലെ രാവിലെ എറണാകുളത്ത് കടയിൽ ജോലി ചെയ്യുന്ന മാതാവ് സജീനി വീട്ടിലെത്തിയപ്പോഴാണ് മകൾ മരണപ്പെട്ട വിവരം പുറംലോകം അറിയുന്നത്. മാതാപിതാക്കൾ ഏതാനും വർഷമായി അകന്നാണ് കഴിയുന്നത് മാതാവിനൊപ്പമായിരുന്നു മക്കൾ. മക്കളെ താമസിപ്പിക്കാനായി വാടക വീടെടുക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. സഹോദരങ്ങൾ :അനന്തകൃഷ്ണൻ, സേതു കൃഷ്ണ

