ഇസ്ലാമാബാദ്: ഹോർമുസിന്റെ നിയന്ത്രണത്തെ ചൊല്ലി പാകിസ്താനിലെ ഇസ്ലാബാദില് നടന്ന ഇറാൻ, അമേരിക്ക ചർച്ച രണ്ടാം ദിവസമായ ഇന്നും തുടരും . മൂന്നുവട്ടം നടന്ന ഉഭയകക്ഷി ചർച്ചകള്‍ പ്രതീക്ഷ ജനിപ്പിച്ചെങ്കിലും ഹോർമുസ് ഉടൻ തുറക്കണമെന്ന നിലപാടില്‍ അമേരിക്ക ഉറച്ചുനില്‍ക്കുകയാണ് . സമഗ്രസമാധാന കരാർ വരാതെ ഹോർമുസ് തുറക്കാൻ കഴിയില്ലെന്ന് ഇറാനും വ്യക്തമാക്കുന്നു . ഇതോടെ ചർച്ചയുടെ ഗതിയും തുടർച്ചയും സംബന്ധിച്ച പ്രതിസന്ധിയുണ്ടെങ്കിലും ഇന്ന് നിർണായകമായിരിക്കും .
ഹോർമുസ് കപ്പല്‍ പാതക്ക് മേല്‍ നിയന്ത്രണം തുടരുമെന്നും കപ്പലുകള്‍ക്ക് ചുങ്കം ഏർപ്പെടുത്തുമെന്നും ഇറാൻ അറിയിച്ചെങ്കിലും അമേരിക്ക എതിർപ്പ് പ്രകടിപ്പിച്ചു . ലബനൻ യുദ്ധം അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ കൈമാറുക എന്നീ വിഷയങ്ങളില്‍ അമേരിക്ക അനുഭാവ നിലപാട് സ്വീകരിക്കും. യുറേനിയം സമ്പുഷ്ടീകരണം, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉള്‍പ്പെടെ നിർണായക വിഷയങ്ങളിലും ഭിന്നത തുടരുകയാണ്. മൂന്നുവട്ട ചർച്ചക്ക് ശേഷം ഇരുകൂട്ടരും ഉപാധികള്‍ രേഖാമൂലം കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം അമേരിക്കക്ക് എതിരെ ഇറാന് എയർ ഡിഫൻസ് സംവിധാനവും ആയുധങ്ങളും കൈമാറുന്നതായ വാർത്ത തള്ളി ചൈന രംഗത്തെത്തി. ഒരു രാജ്യത്തിനും ആയുധങ്ങള്‍ കൈമാറിയില്ല. രണ്ടാഴ്ചത്തെ വെടിനിർത്തല്‍ അവസരമാക്കി ഇറാൻ ചൈനയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ സ്വന്തമാക്കുന്നതായി യുഎസ് മാധ്യമങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

