ഭക്ഷണം ബാക്കിവെച്ചതിനെ ചൊല്ലിയുണ്ടായ തർക്കം : ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊന്നു

അഹമ്മദാബാദ്: ഭക്ഷണം ബാക്കിവെച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊന്നു. ഗുജറാത്തിലെ അമ്രേലിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 24 കാരനായ മഹേഷ്ഭായ് റാത്തോഡ് ആണ് മരിച്ചത്. ജാതീയമായി അധിക്ഷേപിച്ച ശേഷമാണ് യുവാവിനെ പ്രതികള്‍ വളഞ്ഞിട്ട് തല്ലിച്ചതച്ചതെന്ന് പൊലീസ് പറഞ്ഞു.

Advertisements

അമ്രേലി സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിതാവിനെ കാണാനാണ് മഹേഷ്ഭായ് എത്തിയത്. ആശുപത്രിക്ക് സമീപമുള്ള സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത തോന്നിയ മഹേഷ്ഭായ് പ്ലേറ്റില്‍ അല്പം ഭക്ഷണം ബാക്കിവെച്ചു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് കാന്റീൻ നടത്തിപ്പുകാരനായ ഭരത് ആചാര്യ രംഗത്തെത്തി. ഭക്ഷണം മുഴുവൻ കഴിക്കണമെന്നും അല്ലെങ്കില്‍ 50 രൂപ പിഴ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൈയില്‍ ചില്ലറ ഇല്ലാത്തതിനാല്‍ 500 രൂപ നോട്ട് മഹേഷ്ഭായ് നല്‍കി. എന്നാല്‍ ആചാര്യ ബാക്കി തുക തിരികെ നല്‍കാൻ വിസമ്മതിക്കുകയും റാത്തോഡിനോട് ജാതിയും ഗ്രാമവും ചോദിച്ചറിയുകയും ചെയ്തു. മഹേഷ്ഭായ് ദലിതനാണെന്ന് പറഞ്ഞപ്പോള്‍ ആചാര്യ തന്റെ ഗ്രൂപ്പിലെ മൂന്ന് പേരെ വിളിച്ച്‌ യുവാവിനെ മർദിക്കാൻ ആവശ്യപ്പെട്ടതായി പരാതിക്കാരനെ ഉദ്ധരിച്ച്‌ എഫ്‌ഐആറില്‍ പറയുന്നു.

തുടർന്ന് പ്ലാസ്റ്റിക് പൈപ്പുകളും മറ്റും ഉപയോഗിച്ച്‌ യുവാവിനെ ക്രൂരമായി മർദിച്ചു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മഹേഷ്ഭായിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹേഷ്ഭായിയുടെ കുടുംബം ആവശ്യപ്പെട്ടു. ആക്രമണം നടന്നില്ലായിരുന്നെങ്കില്‍ മകനിപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമായിരുന്ന് കുടുംബം പറയുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കള്‍ വിസമ്മതിച്ചത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. നിലവില്‍ ഭാരതീയ ന്യായ സംഹിത , എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭരത് ആചാര്യ, കാലു സൊഹാലിയ, ഹീര ഖുമാൻ, ചതുര്‍ ദഫ്ദ, മറ്റ് മൂന്ന് പേർ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Hot Topics

Related Articles