കാലുമുറിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു; പിന്നാലെ വീട് വിട്ടിറങ്ങി യുവാവ് ; മണിക്കൂറുകൾക്കകം കണ്ടെത്തി 

താമരശ്ശേരി: കാല് മുറിക്കണമെന്നറിഞ്ഞതോടെ ആരുമറിയാതെ വീട് വിട്ടിറങ്ങിയ പുതുപ്പാടി സ്വദേശിയായ ക്യാൻസർ രോഗിയെ കണ്ടെത്തി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയില്‍ കെ ടി സുലൈമാൻ്റെ മകൻ നിഷാല്‍ സല്‍മാൻ (22) നെയാണ് മണിക്കൂറുകള്‍ക്കകം കണ്ടെത്തിയത്. താമരശ്ശേരിയില്‍ നിന്ന് കാണാതായ നിഷാല്‍ സല്‍മാനെ കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡില്‍ നിന്നാണ് കണ്ടെത്തിയത്. നിഷാലിനെ ബസ് സ്റ്റാൻഡില്‍ വച്ച്‌ ബന്ധുക്കളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 മുതല്‍ നിഷാലിനെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്യാൻസർ രോഗബാധ കാരണം കാല് മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തില്‍ നിഷാല്‍ നാടുവിടാൻ ശ്രമിച്ചതാണെന്നാണ് വ്യക്തമാകുന്നത്. ക്യാൻസർ സ്ഥിരീകരിച്ച്‌ ആറ് മാസമായി ചികിത്സയിലായിരുന്നു നിഷാല്‍. കാലിനായിരുന്നു കാൻസർ സ്ഥിരീകരിച്ചിരുന്നത്. ഇത് ലംഗ്സിലേക്ക് ബാധിക്കുന്ന നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇടത് കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഈ വിവരം അറിഞ്ഞ ശേഷം നിഷാല്‍ കടുത്ത മനോവിഷമത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതല്‍ വിട്ടില്‍ നിന്ന് കാണാതായത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ യുവാവിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

Advertisements

Hot Topics

Related Articles