ജബല്‍പൂർ: മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ബർഗി ഡാമില്‍ വ്യാഴാഴ്ചയുണ്ടായ ബോട്ട് അപകടത്തില്‍ ഒമ്പത് പേർ മരിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് ബോട്ട് പൈലറ്റ് മഹേഷ് പട്ടേല്‍. അപകടത്തിന് ശേഷം താൻ കടുത്ത മാനസികാഘാതത്തിലാണെന്നും ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഖമരിയ ദ്വീപില്‍ നിന്ന് യാത്ര തുടങ്ങുമ്പോള്‍ കാലാവസ്ഥ സാധാരണ നിലയിലായിരുന്നുവെന്നും എന്നാല്‍ ഡാമിന്റെ മധ്യഭാഗത്ത് എത്തിയപ്പോള്‍ കാറ്റ് ശക്തമായെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ മോശമായതിനാല്‍ തിരികെ പോകാൻ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബോട്ടില്‍ വെള്ളം കയറാൻ തുടങ്ങിയപ്പോള്‍ തന്നെ റിസപ്ഷനില്‍ വിളിച്ച് മറ്റൊരു ബോട്ട് അയക്കാൻ ആവശ്യപ്പെട്ടിരുന്നു. മിക്ക യാത്രക്കാർക്കും ലൈഫ് ജാക്കറ്റുകള്‍ ഉറപ്പുവരുത്തിയെന്നും ബോട്ടില്‍ നിന്ന് ഏറ്റവും ഒടുവില്‍ ചാടിയത് താനാണെന്നും മഹേഷ് പട്ടേല്‍ അവകാശപ്പെട്ടു. യാത്രക്കാർ പാട്ടും നൃത്തവുമായി ആഘോഷത്തിലായിരുന്നതിനാല്‍ അവർ ആദ്യം ലൈഫ് ജാക്കറ്റുകള്‍ ധരിക്കാൻ വിസമ്മതിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വെള്ളം കയറിത്തുടങ്ങിയ ശേഷമാണ് ലൈഫ് ജാക്കറ്റുകള്‍ നല്‍കിയതെന്ന യാത്രക്കാരുടെ ആരോപണം അദ്ദേഹം നിഷേധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെത്തുടർന്ന് മഹേഷ് പട്ടേലിനെയും മറ്റ് രണ്ട് ജീവനക്കാരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 27,000 രൂപ ശമ്പളത്തില്‍ തന്റെ കുടുംബം ഈ ജോലിയെ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്നും ഈ നടപടി കുടുംബത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 6.15-ഓടെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേർ മരിക്കുകയും 28 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്. സംഭവത്തില്‍ കർശനമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ഉത്തരവിട്ടു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാൻ ടൂറിസം വകുപ്പ് വഴി ക്രൂസ് പ്രവർത്തനങ്ങള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

