ന്യൂഡൽഹി : കേരളത്തിലെ യു ഡി എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കേരളത്തിലെ സഹോദരീ സഹോദരന്മാർ നല്‍കിയ നിർണ്ണായകമായ ജനവിധിക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നതായി രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. കഠിനാധ്വാനത്തിലൂടെ മികച്ച പ്രചാരണം നടത്തിയ ഓരോ യു ഡി എഫ് പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി. കേരളം വലിയ മികവുള്ള സംസ്ഥാനമാണെന്നും ആ മികവിനെ ശരിയായ ദിശയില്‍ ഉപയോഗിക്കാൻ കാഴ്ചപ്പാടുള്ള ഒരു യു ഡി എഫ് സർക്കാർ ഇനി കൂടെയുണ്ടാകുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും അഗാധമായ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.
വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിക്കും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങള്‍ അർപ്പിച്ച ഈ വിശ്വാസമായിരിക്കും വരും വർഷങ്ങളില്‍ യു ഡി എഫ് മുന്നണിയുടെ വഴികാട്ടിയെന്നും പ്രിയങ്ക എക്സില്‍ കുറിച്ചു. വരും വർഷങ്ങളില്‍ സത്യസന്ധതയോടും വിനയത്തോടും കൂടി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുമെന്നും പ്രിയങ്ക ഉറപ്പ് നല്‍കി. രാവും പകലും കഠിനാധ്വാനം ചെയ്ത യു ഡി എഫ് പ്രവർത്തകരെ അഭിനന്ദിക്കാനും പ്രിയങ്ക മറന്നില്ല. തന്‍റെ മണ്ഡലമായ വയനാടിനോടുള്ള പ്രത്യേക നന്ദിയും പ്രിയങ്ക ഗാന്ധി പങ്കുവെച്ചു. വയനാട് മണ്ഡലത്തിന്‍റെ ഭാഗമായുള്ള 7 സീറ്റുകളിലും വിജയിപ്പിച്ചതിലൂടെ യു ഡി എഫിനോടുള്ള വിശ്വാസം ജനങ്ങള്‍ ഒന്നുകൂടി ഉറപ്പിച്ചു. ഇപ്പോള്‍ വയനാടിന് വേണ്ടി എട്ട് ജനപ്രതിനിധികള്‍ ഒരുമിച്ച് പ്രവർത്തിക്കാനുണ്ടെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. പ്രോഗ്രസീവ് കേരളം എന്ന ആശയം ഓരോ വീട്ടിലും എത്തിച്ച സഹപ്രവർത്തകർക്ക് പ്രത്യേക നന്ദിയും അവർ അറിയിച്ചു.
പ്രതികരിച്ച് മോദിയും
നേരത്തെ കേരളത്തിലെ യു ഡി എഫ് വിജയത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. പത്ത് വർഷത്തെ ഇടത് ദുർഭരണത്തിൻ്റെ ഫലമാണ് കോണ്‍ഗ്രസിന് കിട്ടിയത്. എന്നാല്‍ കോണ്‍ഗ്രസിനെ വൈകാതെ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കും. കേരളം, ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ ജനം സർക്കാരിനെ തള്ളിയത് വിഭജന രാഷ്ട്രീയം കാരണമാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ഭരണത്തില്‍ എത്താൻ ബി ജെ പിക്ക് കഴിയുമെന്നും മോദി പറഞ്ഞു. കേരളത്തിലെ സർക്കാരിന് അടക്കം എല്ലാ പിന്തുണയും കേന്ദ്രം നല്‍കുമെന്നും മോദി കൂട്ടിച്ചേർത്തു.

