കണക്കുകൾ ഒക്കെ ശരിയാണ് : പക്ഷേ തമിഴ്നാട്ടിലെ കണക്കുകൂട്ടലുകൾ ശരിയാകുന്നില്ല : ഡിഎംകെ – എഐഎഡിഎംകെ സഖ്യത്തിന് പിന്നിലെ വെല്ലുവിളികൾ ഇങ്ങനെ

ചെന്നൈ : തമിഴ്‌നാട്ടിലെ രണ്ട് ദ്രാവിഡ ശക്തികള്‍ ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമാണെങ്കിലും, ഡിഎംകെ – എഐഎഡിഎംകെ സഖ്യത്തിന് പിന്നിലെ കണക്കുകള്‍ വിചാരിക്കുന്നത്ര ലളിതമല്ല. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഗവർണറെ ബോധ്യപ്പെടുത്താൻ വിജയ്‌യുടെ ‘തമിഴക വെട്രി കഴകം’ (ടിവികെ) ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ഒരു ‘മഹാ ദ്രാവിഡ സഖ്യ’ത്തെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് വീണ്ടും ജീവൻ വെച്ചിരിക്കുന്നത്.

Advertisements

ഒറ്റനോട്ടത്തില്‍ ഈ സംഖ്യകള്‍ സുരക്ഷിതമായി തോന്നാം. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം 73 സീറ്റുകളും എഐഎഡിഎംകെ സഖ്യം 53 സീറ്റുകളുമാണ് നേടിയത്. ഇരുപക്ഷത്തിന്റെയും ആകെ സീറ്റുകള്‍ കൂട്ടിയാല്‍ 126 വരും. ഇത് തമിഴ്‌നാട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള മാന്ത്രികസംഖ്യയേക്കാള്‍ വളരെ കൂടുതലാണ്. എന്നാല്‍ രാഷ്ട്രീയം, പ്രത്യേകിച്ച്‌ തമിഴ്‌നാട് രാഷ്ട്രീയം വെറുമൊരു സംഖ്യാശാസ്ത്രമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതില്‍ ആദ്യത്തെ സങ്കീർണത ബുധനാഴ്ച കോണ്‍ഗ്രസ് ഡിഎംകെ സഖ്യം വിട്ട് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഉണ്ടായ രാഷ്ട്രീയ മാറ്റമാണ്. ഇതോടെ ഡിഎംകെ മുന്നണിയുടെ യഥാർത്ഥ സീറ്റ് നില 68 ആയി കുറഞ്ഞു. മുൻപ് ശക്തമെന്ന് തോന്നിച്ച സഖ്യത്തിന്റെ ഒത്തൊരുമയെ ഇത് ബാധിച്ചു. അതിലുപരിയായി, ഡിഎംകെ – എഐഎഡിഎംകെ ധാരണ ഉണ്ടായാല്‍ അത് പല പ്രത്യയശാസ്ത്രപരമായ തർക്കങ്ങള്‍ക്കും മുന്നണിയിലെ അസ്വാരസ്യങ്ങള്‍ക്കും വഴിവെക്കും.

ഡി‌എംകെയെ സംബന്ധിച്ച്‌ ബിജെപിയുമായി വേദി പങ്കിടുക എന്നത് രാഷ്ട്രീയമായി ഏറെ ബുദ്ധിമുട്ടാണ്. എഐഎഡിഎംകെ മുന്നണിയുടെ ഭാഗമായ ബിജെപിക്ക് ഒരു സീറ്റാണുള്ളത്. ബിജെപിയുടെ രാഷ്ട്രീയത്തിനും കേന്ദ്രീകരണ നയങ്ങള്‍ക്കും എതിരെയുള്ള നിലപാടുകളിലൂന്നിയാണ് ഡിഎംകെ തങ്ങളുടെ രാഷ്ട്രീയ അടിത്തറ പടുത്തുയർത്തിയിരിക്കുന്നത്.

പ്രശ്നങ്ങള്‍ അവിടെയും തീരുന്നില്ല.

പിഎംകെ ഉള്‍പ്പെടുന്ന ഒരു സഖ്യത്തിലും തങ്ങള്‍ ഉണ്ടാകില്ലെന്ന് രണ്ട് സീറ്റുകള്‍ നേടിയ വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസികെ) നേതാവ് തോല്‍ തിരുമാവളവൻ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നാല് സീറ്റുകള്‍ നേടിയ പിഎംകെ ആകട്ടെ എഐഎഡിഎംകെ മുന്നണിയുടെ ഉറച്ച പങ്കാളിയുമാണ്. അതായത്, ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും ഉന്നത നേതൃത്വം ഒരു ഒത്തുതീർപ്പിന് തയ്യാറായാല്‍ പോലും, സ്വാധീനമുള്ള മറ്റ് ചെറു കക്ഷികള്‍ ഇതിനൊപ്പം നില്‍ക്കാൻ തയാറായേക്കില്ല.

ബിജെപിയുടെ ഇടപെടലിലൂടെയാണ് ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായതെന്നാണ് കരുതപ്പെടുന്നത്. ഒരു സീറ്റുള്ള എഎംഎംകെ അതുകൊണ്ടുതന്നെ ബിജെപിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്.

ഇത് എഐഎഡിഎംകെയ്ക്ക് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ എഐഎ‌ഡിഎംകെ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍, അവർക്ക് പിഎംകെയുടെ 4 എംഎല്‍എമാരെയും എഎംഎംകെയുടെ ഒരു എംഎല്‍എയെയും നഷ്ടമാകും. ഈ അഞ്ച് സീറ്റുകള്‍ കുറച്ചാല്‍ ഡിഎംകെ – എഐഎഡിഎംകെ സഖ്യത്തിന്റെ ആകെ സീറ്റുകള്‍ 115 ആയി ചുരുങ്ങും. ഇത് ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകളേക്കാള്‍ താഴെയാണ്.

ഇനി ഇതൊരു തടസ്സമല്ലെന്ന് കരുതിയാല്‍ പോലും മറ്റൊരു പ്രശ്നം കൂടിയുണ്ട്. സർക്കാർ രൂപീകരണ വേളയില്‍ ഒരു എംഎല്‍എ സ്പീക്കർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടും. തുല്യനില വരുന്ന സന്ദർഭങ്ങളിലൊഴികെ വോട്ടെടുപ്പുകളില്‍ സ്പീക്കർക്ക് സാധാരണയായി നിഷ്പക്ഷത പാലിക്കേണ്ടി വരും. ഇത് കണക്കിലെടുത്താല്‍ സഖ്യത്തിന്റെ ഫലപ്രദമായ ശക്തി 114 ആയി വീണ്ടും കുറയും.

അതുകൊണ്ടാണ് വലിയ ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, രണ്ട് പരമ്പരാഗത ശത്രുക്കള്‍ ഒന്നിക്കുന്നതിനുള്ള വഴി രാഷ്ട്രീയമായും കണക്കുകളുടെ അടിസ്ഥാനത്തിലും ഇപ്പോഴും ദുർഘടമായി തുടരുന്നത്. എന്നിരുന്നാലും, തല്‍ക്കാലം എഐഎഡിഎംകെയുമായി ഒരു സഖ്യത്തിനില്ലെന്ന് ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എഐഎഡിഎംകെ തങ്ങളുടെ 20 എംഎല്‍എമാരെ പുതുച്ചേരിയിലെ ഒരു റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ‘ദി ടൈംസ് ഓഫ് ഇന്ത്യ’യോട് സംസാരിക്കവെ, തമിഴ്‌നാട്ടില്‍ പുതിയ സർക്കാർ രൂപീകരിക്കാൻ വിജയിന് അവസരം നല്‍കാൻ തങ്ങള്‍ തയ്യാറാണെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ പറഞ്ഞു. അടുത്ത ആറുമാസത്തേക്ക് യാതൊരുവിധ ഇടപെടലുകളും നടത്താതെ കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles