അന്തരിച്ച നടൻ സലിം കുമാറിനെക്കുറിച്ച് ഹൃദയസ്‍പർശിയായ കുറിപ്പുമായി നടി സീമ ജി നായർ. ധാർമികമൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് സീമ ജി നായർ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ”ഈ കുറിപ്പ് രണ്ട് ദിവസം മുന്നേ എഴുതേണ്ടിയിരുന്നതാണ്. എന്തോ ഒന്നും എഴുതാൻ അപ്പോള്‍ തോന്നിയില്ല. മനസ്സ് അങ്ങനെ ആയിരുന്നു സലീമേട്ടന്റെ മരണം (സലീമേട്ടൻ എന്ന് വിളിച്ചത് മൂത്തത് ആയതുകൊണ്ടല്ല, ബഹുമാനം കൊണ്ടാണ്). അറിഞ്ഞപ്പോള്‍ നമ്മളില്‍ നിന്നു വിട്ടുപോയ എല്ലാ ലെജന്റ്സിനെയും ഓർമകള്‍ മനസ്സില്‍ നിറഞ്ഞു. അമൃതയില്‍ പോയി കാണുമ്പോള്‍ ഒന്നും അറിഞ്ഞില്ലേയെന്ന മട്ടില്‍ ആയിരുന്നു ആ കിടപ്പ്. കുറച്ചു ലെജന്റ്സിന്റെ കൂടെ അഭിനയിക്കാൻ ഭാഗ്യം എനിക്കു ലഭിച്ചു. ആ ഒരു ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയട്ടെ.
സലീമേട്ടന്റെ കൂടെ കറുത്ത പക്ഷികളും, കട്ടപ്പനയിലെ റിത്വിക് റോഷനും അങ്ങനെ കുറേ പടം ചെയ്തു. (ഇപ്പോള്‍ ഒരുപാടുപേർ കട്ടപ്പനയിലെ നമ്മള്‍ ചെയ്‌ത സീൻ എനിക്കയച്ചു തരുന്നുണ്ട് ). സത്യത്തില്‍ കൂടെ അഭിനയിക്കുമ്പോള്‍ പേടി ആയിരുന്നു. ആക്ഷൻ പറയുമ്പോള്‍ അവിടുന്ന് എന്തൊക്കെയാ വരുന്നതെന്ന് അറിയില്ലല്ലോ. ഒപ്പത്തിനൊപ്പം നിന്നില്ലേലും ഒന്ന് പിടിച്ചു നില്‍ക്കണ്ടേ, കൂടെ. ഡയലോഗ് അടക്കം കയ്യില്‍ നിന്ന് വരുമ്പോള്‍ നമ്മളും ഒപ്പത്തിനൊപ്പം ഓടണം. കേശു ഈ വീടിന്റെ നാഥനില്‍ എന്റെ ഭർത്താവായി ചെയ്യേണ്ടത് സലീമേട്ടൻ ആയിരുന്നു. രണ്ടുമൂന്നു ദിവസം ഷൂട്ടും കഴിഞ്ഞു, അതിനിടയില്‍ വയ്യാണ്ടായി. അപ്പോളാണ് ജാഫറിക്ക വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുപോലെ തന്നെ കുറേ വർഷം മുന്നേ പോയ ഗള്‍ഫ് ഷോകള്‍… അന്നത്തെ സൂപ്പർ ഹിറ്റ് ഷോ ആയിരുന്നു അത്. എന്തെങ്കിലും പറയുമ്പോള്‍ ഉറക്കെ മുഴങ്ങുന്ന ഒരു ചിരിയുണ്ട് കാതില്‍. ചെയ്ത വേഷങ്ങള്‍ മലയാളികള്‍ ഉള്ളിടത്തോളം മനസ്സില്‍ ഉണ്ടാവും. മരണം വരെ ചങ്കൂറ്റത്തോടെ കോണ്‍ഗ്രസുകാരനാണെന്നു പറഞ്ഞ ആ ഉറച്ച ശബ്ദം… വയ്യാതെ ഇരിക്കുമ്പോളും എത്ര പേർക്കുവേണ്ടിയാണ് പ്രചാരണത്തിന് പോയത്… അവിടെയൊക്കെ അദ്ദേഹം ഉയർത്തിപ്പിടിച്ചത് അദ്ദേഹത്തിന്റെ ധാർമിക മൂല്യങ്ങള്‍ ആയിരുന്നു. കലാകാരന്മാർക്ക് മരണം ഇല്ലെന്നല്ലേ പറയുന്നത് എത്ര തലമുറകള്‍ വന്നാലും അവർക്ക് കാണാൻ ഈ കഥാപാത്രങ്ങളും സലീമേട്ടനും ഇവിടേ ഉണ്ടാവും”, സീമ ജി നായർ ഫെയ്സ്ബുക്കില്‍ കുറിച്ചു.


