ചണ്ഡീഗഢ്: പഞ്ചാബില്‍ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി ഭഗവന്ത് മാൻ. കഴിഞ്ഞ നാലര വർഷത്തിനിടെ സംസ്ഥാനത്ത് ഒരൊറ്റ പരീക്ഷയുടെ പോലും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ, പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്.
പഞ്ചാബില്‍ ഇടപെടുമെന്ന് ദീപ്കെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള വൻ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കോക്കറോച്ച് ജനതാ പാർട്ടി ഭാവി രാഷ്ട്രീയ – പ്രക്ഷോഭ തന്ത്രങ്ങള്‍ ഉടൻ പ്രഖ്യാപിക്കുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. ദേശീയ തലത്തിലെ വിജയത്തിന് പിന്നാലെ പഞ്ചാബില്‍ റിപ്പോർട്ട് ചെയ്ത ചോദ്യപേപ്പർ ചോർച്ച വിഷയത്തിലാണ് സി ജെ പി കണ്ണുവച്ചിരിക്കുന്നത്. പഞ്ചാബിലെ ചോർച്ചയില്‍ സി ജെ പി ശക്തമായി ഇടപെടുമെന്ന് ദീപ്കെ വ്യക്തമാക്കി. ജന്തർ മന്തറിലെ നീറ്റ് വിരുദ്ധ സമരം വിജയകരമായി അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഫാർമസി ഓഫീസർ നിയമന പരീക്ഷ ഉള്‍പ്പെടെ പഞ്ചാബില്‍ അടുത്തിടെ നടന്ന വിവിധ മത്സരപ്പരീക്ഷകളില്‍ വലിയ രീതിയില്‍ ചോദ്യപേപ്പർ ചോർന്നതായി ആരോപണമുണ്ട്. ഈ വിഷയത്തില്‍ ചർച്ചകളും ആസൂത്രണവും നടന്നുവരികയാണെന്നും ഉടൻ തന്നെ സംഘടനയുടെ നിലപാട് പ്രഖ്യാപിക്കുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.
പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു
അതേസമയം ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. വളരെ വലിയൊരു വകുപ്പാണ് തനിക്ക് നല്‍കിയിരിക്കുന്നതെന്നും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച ചെയ്തുവരികയാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഇത്രയും സുപ്രധാനമായൊരു മന്ത്രാലയത്തിന്റെ ചുമതല തന്നെയേല്‍പ്പിച്ച പ്രധാനമന്ത്രിയോട് കടപ്പാട് നന്ദി അറിയിക്കുന്നതായും അദ്ദേഹം വിവരിച്ചു. നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ വിദ്യാർഥി യുവജന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചത്. രാത്രി തന്നെ പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതലയാണ് കര്‍ണ്ണാടകയില്‍ നിന്നുള്ള മന്ത്രിക്ക് നല്‍കിയത്.


