കോട്ടയം : മെഡിക്കൽ കോളേജിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെയും പുരുഷനെയും സാഹസികമായി താഴെയിറക്കി ഗാന്ധിനഗർ പൊലീസും അഗ്നിരക്ഷാ സേനാ സംഘവും. കോട്ടയം മെഡിക്കൽ കോളജ് എയ്ഡ് പോസ്‌റ്റിലെ എസ് ഐ നാജി കെ കമ്പി വഴി വലിഞ് കയറി മൂന്നാം നിലയിൽ എത്തി ജീവനൊടുക്കാൻ കയറിയ യുവാവിനെ സാഹസികമായി പിടികൂടുകയായിരുന്നു. ഗാന്ധിനഗർ എസ് എച്ച് ഒ ഇൻസ്പെക്ടർ എം കെ രാജേഷ് , എ എസ് ഐ ദിലീപ് വർമ്മ എന്നിവരും അഗ്നിരക്ഷാ യൂണിറ്റ് സംഘവും ചേർന്നാണ് താഴെ ഇറക്കിയത്.
കണ്ണൂർ അരിങ്ങാലയൻ സുനിത് (30), ചിറ്റാർ സ്വദേശിനി മോനിഷ (26) എന്നിവരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കുട്ടിരിപ്പുകാരായി എത്തിയ ഇരുവരും
അടുപ്പത്തിലാകുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് ആത്മഹത്യ ഭീഷണി എന്നാണ് സുചന. സുനിത് കെട്ടിടത്തിന് മുകളിൽ കയറിയ ശേഷം മോനിഷയെ വിളിച്ചുവരുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് കോട്ടയം അഗ്‌നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തി. മെഡിക്കൽ കോളേജിലെ ക്വാഷ്വാലിറ്റിക്ക് സമീപം പുതുതായി നിർമ്മിക്കുന്ന ഐസിയു ബ്ലോക്കിന് മുകളിൽ കയറിയാണ് ഇരുവരും ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടർന്ന് പൊലീസ് സംഘം കെട്ടിടം വളഞ്ഞു. ഇതിനിടെ നിർമ്മാണത്തിനായി കെട്ടിയ കമ്പിയിലൂടെ എസ് ഐ നാജി കെ മുകളിലേയ്ക്ക് കയറി. പിന്നാലെ പൊലീസ് സംഘവും മുകളിൽ കയറി സാഹസികമായി സുനിത്തിനെ പിടികൂടി. മോനിഷയെ അനുനയിപ്പിച്ച് താഴെ ഇറക്കി. തുടർന്ന് , അത്യാഹിത വിഭാഗത്തിൽ എത്തിച്ച് ചികിത്സ നൽകി.


