കോട്ടയം : വർഷങ്ങളായി നീണ്ടുപോകുന്ന നാട്ടകം കുടിവെള്ള പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടകം കുടിവെള്ള പദ്ധതി ജനകീയ കർമ്മസമിതി കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി.കർമ്മസമിതി സെക്രട്ടറി ഷാനവാസ് എസ്.എസ്., സജീവ അംഗം സന്തോഷ് ബി. എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.2016-ൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നാട്ടകം കുടിവെള്ള പദ്ധതി ഇതുവരെ പൂർത്തിയാകാത്തതും, 13 കിലോമീറ്റർ പൈപ്പ് സ്ഥാപിക്കാൻ 13 കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതി ജനങ്ങൾക്ക് പ്രയോജനപ്പെടാത്തതുമാണ് കർമ്മസമിതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
2025 ഏപ്രിലിൽ ദേശീയപാതയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും ടെൻഡർ നടപടികളും അനുബന്ധ നടപടികളുമാണ് ഇപ്പോഴും പുരോഗമിക്കുന്നതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സിമന്റ് കവല മുതൽ കോടിമത വരെയും വിവിധ വാർഡുകളിലെയും ജനങ്ങൾ വർഷങ്ങളായി കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണെന്നും, വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ വെള്ളം വാങ്ങേണ്ട അവസ്ഥയാണുള്ളതെന്നും മന്ത്രിയെ അറിയിച്ചു.പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും കർമ്മസമിതി അറിയിച്ചു.ജനങ്ങളുടെ കുടിവെള്ള പ്രശ്നം സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് കർമ്മസമിതിക്ക് ഉറപ്പ് നൽകി.ഇതിന് മുമ്പ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എയ്ക്കും കർമ്മസമിതി ഇതേ ആവശ്യവുമായി നിവേദനം നൽകിയിരുന്നു.


