ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ വിടാതെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമരം ചെയ്ത വിദ്യാർഥികളെ കൊല്ലാൻ ആരാണ് നിർദേശം നല്‍കിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് രാഹുല്‍ ചോദിച്ചു. പെല്ലറ്റ് ആക്രമണത്തില്‍ ഉത്തരവാദിത്തം ആർക്കെന്ന് അമിത്ഷാ വ്യക്തമാക്കണമെന്നും കത്തിലൂടെ രാഹുല്‍ ഉന്നയിച്ചു. അമിത്ഷാക്കയച്ച കത്തും രാഹുല്‍ പുറത്തുവിട്ടു. 2026 ജൂലൈ 20-ന് ദില്ലിയില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ശബ്ദം കേള്‍ക്കുന്നതിന് പകരം, മാരകായുധങ്ങളും കണ്ണീർവാതകവും ഉള്‍പ്പെടെ പരിധിയില്ലാത്ത ബലപ്രയോഗത്തിലൂടെ സുരക്ഷാ സേന ആക്രമിക്കുകയാണ് ചെയ്തത്. നൂറുകണക്കിന് ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങള്‍ വരെ പൊലീസ് ഉദ്യോഗസ്ഥർ ആക്രമിച്ചു.
മാരകമായ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചതാണ് ഏറ്റവും ഞെട്ടിക്കുന്നതെന്നും മാധ്യമപ്രവർത്തകൻ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും രാഹുല്‍ പറഞ്ഞു. പെല്ലറ്റ് തോക്കുകൊണ്ടുള്ള വെടിയേറ്റ് കടുത്ത വേദന അനുഭവിക്കുന്ന, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹില്‍ ലോചാബ് എന്ന 19 വയസ്സുകാരനായ കണ്ടെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയുടെ അന്തിമ ഉത്തരവാദിത്തം താങ്കള്‍ക്കാണെന്നിരിക്കെ, ആഭ്യന്തര മന്ത്രി എന്ന നിലയില്‍, വിദ്യാർത്ഥികള്‍ക്കെതിരെ പെല്ലറ്റ് ഗണ്ണുകള്‍ ഉള്‍പ്പെടെയുള്ള മാരകമായ ബലപ്രയോഗം നടത്താൻ താങ്കള്‍ അനുമതി നല്‍കിയിരുന്നോയെന്നും താങ്കള്‍ അല്ലെങ്കില്‍, ആരാണ് അനുമതി നല്‍കിയതെന്നും രാഹുല്‍ ചോദിച്ചു. സിവില്‍ വസ്ത്രം ധരിച്ച് വിദ്യാർഥികളെ ലാത്തികൊണ്ട് തല്ലിയ വ്യക്തികള്‍ പൊലീസ് ഉദ്യോഗസ്ഥരാണോ അതോ വോളന്റിയർമാരാണോയെന്നും അവരെ വിന്യസിക്കാൻ ആരാണ് അനുമതി നല്‍കിയതെന്നും രാഹുല്‍ ചോദിച്ചു.


