കൊല്ലം: എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പൂർണ്ണമായും ഒറ്റപ്പെടുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലെ വിമർശന ഫോക്കസ് മുഴുവനും പാർട്ടി സെക്രട്ടറിയായിരുന്നു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മുതല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും എല്ലാം വിവിധ പാര്‍ട്ടി ഘടകങ്ങളില്‍ ഇഴകീറി പരിശോധിച്ചു. മുഖം നോക്കാത്ത വിമര്‍ശനവും തെറ്റുതിരുത്തലും ഉറപ്പ് പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ പക്ഷേ വിമര്‍ശന മുന മുഴുവൻ എം.വി ഗോവിന്ദനെതിരെയാണെന്നതാണ് ശ്രദ്ധേയം.
മുഖ്യമന്ത്രിക്ക് മാര്‍ക്കിട്ട പ്രതിനിധി ചര്‍ച്ചയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിക്കും നിലപാടിനും എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. പാർട്ടി സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ല. ഒരേ കാര്യത്തില്‍ രാവിലെയും ഉച്ചക്കും വൈകീട്ടും പല അഭിപ്രായങ്ങള്‍ പറയുന്നത് പാര്‍ട്ടി അണികളില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയും ജാഗ്രത കാണിക്കണമെന്ന് വരെ പ്രതിനിധികള്‍ പറഞ്ഞുവെച്ചു. മെറിറ്റും മൂല്യങ്ങളും ആവര്‍ത്തിക്കുന്ന പാര്‍ട്ടി സെക്രട്ടറി പദവികള്‍ വരുമ്പോള്‍ കാണിക്കുന്ന കണ്ണൂര്‍ പക്ഷപാതിത്തം വരെ പ്രതിനിധികള്‍ വിമര്‍ശിച്ചു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നാണ് എംവി ഗോവിന്ദന്‍റെ മറുപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളന നടത്തിപ്പില്‍ ഉടനീളം ചര്‍ച്ചകളുടെ ഗതി നിയന്ത്രിച്ചത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ സംവിധാനമാണ്. വിമര്‍ശനത്തിന്‍റെയും വിഭാഗീയതയുടേയും നിഴല്‍ എങ്കിലും പ്രതീക്ഷിക്കുന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തി മുഴുവൻ സമയവും ചെലവഴിച്ചിരുന്നു. തെറ്റുതിരുത്തല്‍ ഊന്നി പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ എം വി ഗോവിന്ദന് സംഘടനക്ക് അകത്ത് അത്ര ശക്തി പോരെന്ന അവസ്ഥയിലാണ്.