ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിനുള്ള പിച്ച് തെരഞ്ഞെടുത്ത് ഐസിസി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന അതേ പിച്ച് തന്നെയാണ് കിരീടപ്പോരാട്ടത്തിനും ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പിച്ച് ഒരുക്കുന്നതിന്‍റെ ഭാഗമായി ഗ്രൗണ്ടിന്‍റെ മധ്യത്തിലുള്ള വിക്കറ്റ് നനക്കുന്നത് അടക്കമുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആകെയുള്ള ഏഴ് പിച്ചുകളില്‍ ഏറ്റവും മധ്യത്തിലുള്ളതാണ് ഇന്ത്യ-പാക് മത്സരത്തിന് ഉപയോഗിച്ചത്. ഇതേ വിക്കറ്റ് തന്നെയായിരിക്കും ഫൈനലിനും ഉപയോഗിക്കുക.
ഉപയോഗിച്ച പിച്ചില്‍ മത്സരം വീണ്ടും നടത്താൻ രണ്ടാഴ്ചത്തെ ഇടവേള വേണമെന്നാണ് ദുബായ് ഇന്‍റർ നാഷണല്‍ സ്റ്റേഡിയത്തിലെ ചട്ടം. ഇതനുസരിച്ച് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന കഴിഞ്ഞ മാസം 23ന്ശേഷം സെന്‍റര്‍ വിക്കറ്റില്‍ മത്സരങ്ങളൊന്നും നടത്തിയിരുന്നില്ല. ഇന്ത്യ നാലു മത്സരങ്ങള്‍ ഇവിടെ കളിച്ചപ്പോഴും നാലും വ്യത്യസ്ത പിച്ചുകളിലായിരുന്നു. ഇതാദ്യമായാണ് ടൂർണമെന്‍റില്‍ നേരത്തെ കളിച്ച പിച്ചില്‍ ഇന്ത്യ വീണ്ടും കളിക്കാനിറങ്ങുന്നത്.