ഗുവാഹത്തി: അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 39 ശതമാനം പേര്‍ കോടിപതികളും 14 ശതമാനം പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരും എന്ന് റിപ്പോര്‍ട്ട്. അസമിലെ 126 മണ്ഡലങ്ങളിലെ 722 സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക പരിശോധിച്ച് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പരിശോധിച്ച് ശരിവച്ചിട്ടുമുണ്ട്.
722 സ്ഥാനാര്‍ഥികളുടെ ആകെ ആസ്‌തി 2,352 കോടി രൂപ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസമിലെ 126 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനായി ആകെ 722 പേരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇവരില്‍ 39 ശതമാനം അഥവാ 285 പേര്‍ കോടിപതികളാണ്. ഇവര്‍ക്ക് ഒരു കോടിയോ അതില്‍ക്കൂടുതലോ സ്വത്തുണ്ട്. ആകെ സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്‌തി 3.25 കോടി രൂപയാണ്. സ്ഥാനാര്‍ഥികളിലെ ഏറ്റവും വലിയ കോടീശ്വരന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ റോയ് ആണ്. ഹൈലകണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന രാഹുലിന്‍റെ ആസ്‌തി 261 കോടി രൂപയാണ് എന്ന് നാമനിര്‍ദ്ദേശക പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. 226 കോടി രൂപ ആസ്‌തിയുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തലവന്‍ മുഹമ്മദ് ബദ്രദ്ദീന്‍ അജ്‌മല്‍ (ബിന്നകണ്ടി മണ്ഡലം) ആണ് രണ്ടാമത്. ഹൈലകണ്ടിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളായ ധ്രുബോ ചക്രബര്‍ത്തി, ജിബോണ്‍ റോയ് എന്നിവര്‍ ആസ്‌തികളൊന്നുമില്ല എന്നാണ് രേഖകകളില്‍ കാണിച്ചിരിക്കുന്നത്. മണ്ഡലത്തിലെ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഗൗതം നാഥിന്‍റെ ആസ്‌തി 400 രൂപയും. ആസമിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ 88 ശതമാനം പേരും കോടിപതികളാണ്.
102 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍
പത്രിക നല്‍കിയവരില്‍ 14 ശതമാനം പേര്‍ അഥവാ 102 പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിട്ടവരാണ്. 11 ശതമാനം പേര്‍ അഥവാ 82 സ്ഥാനാര്‍ഥികള്‍ കൊലപാതകം, കൊലപാതക ശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ ചാര്‍ത്തപ്പെട്ടവരാണ്. 722 സ്ഥാനാര്‍ഥികളില്‍ 663 പേരും പുരുഷന്‍മാരായിരിക്കേ 59 ആണ് വനിതാ പ്രാതിനിധ്യം.

