റാസൽഖൈമ:ജന്മദിനാഘോഷം ദുരന്തമായി മാറിയത് ഏഴുവയസ്സുകാരിയായ മൊസ കസേബിന്. ഏപ്രിൽ 24-നു നടന്ന അപകടം, മൊസയുടെ ജീവിതം തലകീഴായി മാറ്റിമറിച്ചു.സോഷ്യൽ മീഡിയയിൽ കണ്ട “പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന” വീഡിയോയാണ് കൗതുകം തോന്നിച്ച് മൊസയെ പരീക്ഷണത്തിലേക്ക് നയിച്ചത്. ‘ഈവിള്‍ ഡോൾസ്’ ഗെയിം പോലെ പാവയെ കത്തിക്കാൻ ശ്രമിക്കവേ, തീ മൊസയുടെ ശരീരത്തിലേക്ക് പടർന്നു. അന്ന് ധരിച്ചിരുന്നത് കല്ലുകളും ആർട്ട് വർക്ക് പതിപ്പിച്ച പരമ്പരാഗത കന്ദൂര മഖവാര ആയിരുന്നു. അത് വേഗത്തിൽ തീ പിടിച്ചു.“അവൾ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഞങ്ങളിലേക്ക് ഓടിയെത്താതെ പുറത്തിറങ്ങിയത് സ്ഥിതി കൂടുതൽ മോശമാക്കി. അവളുടെ സഹോദരൻ കാറിൽ എത്തിയപ്പോഴേക്കും വസ്ത്രം മുഴുവനും കത്തിക്കഴിഞ്ഞിരുന്നു. അവൻ വലിച്ചുകീറി ആശുപത്രിയിൽ എത്തിച്ചു,” – മൊസയുടെ മാതാവ് ഓർത്തെടുത്തു.മൊസയെ ആദ്യം റാസ് അൽ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലും പിന്നീട് അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൗത്ത് മെഡിക്കൽ സിറ്റിയിലേക്കും (SSMC) മാറ്റി.
നെഞ്ച്, വയറിന് മുകളിലായി, പുറം, തോളുകൾ, തലമുടി എന്നിവിടങ്ങളിലാണ് ഗുരുതര പൊള്ളലേറ്റത്.എസ്എസ്എംസിയിലെ ബേൺസ് സെന്ററിൽ, ബയോഡീഗ്രേഡബിള്‍ ടെംപറൈസിംഗ് മാട്രിക്സ് (BTM) തെറാപ്പിയും മീക്ക് ഗ്രാഫ്റ്റിംഗ് ചികിത്സകളും നൽകി. 66 ദിവസം ആശുപത്രിവാസം കഴിഞ്ഞെങ്കിലും മൊസ അതിവേഗം സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു. “അവൾ സുഹൃത്തുക്കളെ ഉണ്ടാക്കി, സമ്മാനങ്ങൾ കൈമാറി, കളികളിൽ പങ്കെടുത്തു. ഭാവിയിൽ ഫിസിയോതെറാപ്പിസ്റ്റ് ആകണമെന്നാണ് അവളുടെ ആഗ്രഹം,” അമ്മ പറഞ്ഞു.ചികിത്സയ്ക്ക് ശേഷം മൊസ സ്കൂളിൽ തിരികെ പോയി തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റു കുട്ടികളെ പോലെ നടക്കുകയും കളിക്കുകയും ചെയ്യുന്നു. “കാലക്രമേണ പാടുകൾ മാഞ്ഞുപോകും. എന്നാൽ കുട്ടികളിൽ ഇത്തരത്തിലുള്ള അപകടസാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ബി ടി എം പോലുള്ള നൂതന ചികിത്സാ രീതികൾ വളരെ പ്രസക്തമാണ്,” – മൊസയെ ചികിത്സിച്ച ഡോക്ടർ സൈമൺ മയേഴ്സ് വ്യക്തമാക്കി.“ഇനിയൊരിക്കലും തീ വച്ച് കളിക്കില്ല. തീ ഇപ്പോഴും പേടിയാണ്,”- തന്റെ ഏഴാം പിറന്നാളിന്റെ ഓർമ്മകൾ പറഞ്ഞപ്പോൾ മൊസ കൂട്ടിച്ചേർത്തു.


