കോട്ടയം : അത്യപൂർവ്വമായ രാഷ്ട്രീയ നാടകങ്ങൾക്കാണ് കോട്ടയം ഇന്നിപ്പോൾ വേദിയായി ഇരിക്കുന്നത്. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന സജി മഞ്ഞക്കടമ്പൻ എൻഡിഎ പാളയത്തിൽ എത്തിയതോടെയാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് തന്നെ യുഡിഎഫ് പ്രതിസന്ധിയിൽ ആയത്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച സജി മഞ്ഞക്കടമ്പന് ഒപ്പം വേദി പങ്കിട്ട് എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി കൂടി എത്തിയതോടെ രാഷ്ട്രീയ നാടകം പൂർണമായി. ദിവസങ്ങൾക്ക് മുൻപാണ് സജി മഞ്ഞക്കടമ്പൻ യു ഡി എഫിൽ നിന്നും കേരള കോൺഗ്രസിൽ നിന്നും രാജി വച്ചത്. ഇതിന് പിന്നാലെ സജി രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം നിരവധി തവണമാധ്യമങ്ങൾ അടക്കം സമീപിച്ചെങ്കിലും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഏപ്രിൽ 19ന് ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ നിലപാട് പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞത്. ഇന്ന് രാവിലെ യോഗം ചേർന്നപ്പോഴാണ് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും എൻഡിഎയിലേക്ക് പോകുന്നത് സംബന്ധിച്ച് സജി തീരുമാനമെടുക്കുകയും ചെയ്തത്. ഇതിന് ശേഷം പ്രഖ്യാപനം പൂർത്തിയായതോടെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി വേദിയിൽ എത്തി.
റബ്ബറിന് വില വർദ്ധിപ്പിക്കുമെന്ന് പറഞ്ഞ സ്ഥാനാർഥി തുഷാർ മാത്രമാണെന്ന് സജി പറഞ്ഞു. എൽ ഡി എഫി ന് കുറവുകൾ മാത്രമേ ഉള്ളൂ. തുഷാർ കോട്ടയത്തു നിന്നുള്ള കേന്ദ്ര മന്ത്രി ആകുമെന്നും സജി പറഞ്ഞു. യഥാർത്ഥ കേരള കോൺഗ്രസ് എന്നത് ഈ യോഗത്തിൽ എത്തിച്ചേർന്നവരാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. റബ്ബർ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന് ഉറപ്പ് നൽകുന്നതായും അദ്ദേഹം യോഗത്തിൽ കുട്ടിച്ചേർത്തു.