തിരുവനന്തപുരം:കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരം നടക്കാനാണ് സാധ്യത.ഒറ്റഘട്ടമായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് നിലവിലെ സൂചന. മാർച്ചിൽ റംസാൻ വ്രതവും ചെറിയ പെരുന്നാളും കഴിഞ്ഞാൽ ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.കേരളമടക്കം നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഈ വർഷം മേയ്–ജൂൺ മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി, ഇന്നലെ അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരുമായി കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ ചർച്ച നടത്തി.
സുരക്ഷാ കാര്യങ്ങളാണ് പ്രധാനമായും യോഗത്തിൽ വിലയിരുത്തിയത്.തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രസേനയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ ആവശ്യപ്പെട്ടതായാണ് വിവരം. അടുത്ത മാസം ആദ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്വിന്ദർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും കേരളത്തിലെത്തും.സംസ്ഥാനത്തെത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.


