ന്യൂഡൽഹി :ന്യൂഡൽഹിയിലെ ശ്രീ ശാരദ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിന്റെ ഡയറക്‌ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ (പാർഥസാരഥി) പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.17 ഓളം പെൺകുട്ടികളാണ് സ്വാമിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനിടെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഹോസ്റ്റലിലെ മുക്കിലും മൂലയിലും പോലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. സുരക്ഷയ്ക്കാണെന്ന പേരിൽ ശുചിമുറികളുടെ ഭാഗത്തും ക്യാമറ സ്ഥാപിച്ചതായും കണ്ടെത്തി. ക്യാമറയിലെ ദൃശ്യങ്ങൾ പതിവായി ചൈതന്യാനന്ദ ഫോൺ വഴി കാണുകയും, പെൺകുട്ടികളോട് ശുചിമുറി സംബന്ധിച്ചും ലൈംഗിക ബന്ധത്തിൽ കോണ്ടം ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നെന്നും എഫ്‌ഐആറിൽ പറയുന്നു.
പെൺകുട്ടികൾക്ക് രാത്രികളിൽ അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും പതിവാക്കിയിരുന്നു. ചൈതന്യാനന്ദയുടെ ഓഫീസിൽ നിന്ന് പെൺകുട്ടികൾ കരഞ്ഞിറങ്ങുന്നതു പതിവായി കണ്ടുവെന്നുമൊരു പെൺകുട്ടി മൊഴി നൽകി. ഒരാളുടെ വസ്ത്രം കീറിയ നിലയിൽ പുറത്തിറങ്ങിയതായും ആരോപണം.ഹോളി ആഘോഷ വേളയിലും അതിരുവിട്ട പെരുമാറ്റം തുടരുകയായിരുന്നുവെന്ന് വിദ്യാർഥിനികൾ പറഞ്ഞു. വരിക്ക് നിർത്തിയ ശേഷം പെൺകുട്ടികളുടെ മുഖത്തും മുടിയിലും നിറം തേച്ചതിന് ശേഷമേ ആഘോഷം ആരംഭിക്കാവൂ എന്നും നിർദേശം നൽകി.രാത്രികാലങ്ങളിൽ പെൺകുട്ടികളെ സ്വന്തം വസതിയിലേക്കും വിളിച്ചു വരുത്താറുണ്ടായിരുന്നുവെന്നും രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാൻ നിർബന്ധിപ്പിച്ചിരുന്നതായും പരാതികളിൽ വ്യക്തമാക്കുന്നു. സ്വാമിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത വിദ്യാർഥികൾക്ക് ഹാജർ നൽകാതിരിക്കുക, അധിക ഫീസ് ഈടാക്കുക തുടങ്ങിയ ശിക്ഷകളും ഉണ്ടായിരുന്നതായി പൊലീസ് രേഖപ്പെടുത്തി.മുമ്പ് സമാനമായ രീതിയിൽ പരാതികൾ ഉയർന്നിരുന്നെങ്കിലും, ജീവനക്കാർ ഇടപെട്ട് സംഭവം മറച്ചു വച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.


