ന്യൂഡൽഹി: തന്നെ തളർത്താൻ ശ്രമിച്ചവരുടെ പരിഹാസങ്ങളാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് ജിയോ ഹോട്സ്റ്റാറിന് നല്കിയ അഭിമുഖത്തില്‍ ശ്രേയസ് പറഞ്ഞു. വർഷങ്ങളായി ശ്രേയസ് അയ്യർ നേരിടുന്ന പ്രധാന വിമർശനമായിരുന്നു ബൗണ്‍സറുകള്‍ നേരിടാനുള്ള ബലഹീനത. എന്നാല്‍ ഇത്തവണ ലോകത്തെ ഏറ്റവും മികച്ച പേസർ ജസ്പ്രീത് ബുംറയെ പോലും സിക്സറിന് പറത്തിയാണ് അയ്യർ അതിന് മറുപടി നല്‍കിയത്.
ചില പന്തുകളില്‍ എനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ഷോർട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള പ്രശ്നം എനിക്ക് ഒരിക്കലും പരിഹരിക്കാനാവില്ലെന്ന പരിഹാസം പക്ഷെ എന്നെ വല്ലാതെ ചൊടിപ്പിച്ചു. കാരണം അസാധ്യമെന്ന് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ അത് പറഞ്ഞവർക്ക് തെറ്റിയെന്ന് തെളിയിക്കണമെന്ന് ഞാൻ ഉറപ്പിച്ചു. അതിനായി കഠിനമായി പരിശ്രമിച്ചു. മുൻപ് ഷോർട്ട് ബോളുകളില്‍ ഡിഫൻഡ് ചെയ്യാനോ സിംഗിളെടുക്കാനോ ആയിരുന്നു ഞാന്‍ ശ്രമിച്ചിരുന്നത്. എന്നാലിപ്പോള്‍ എന്റെ സോണില്‍ പന്ത് വന്നാല്‍ സിക്സറിന് തൂക്കും- അയ്യർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടുവിനേറ്റ പരിക്കിന് ശേഷം ശ്രേയസ് അയ്യർ പഴയതുപോലെ ബാറ്റ് ചെയ്യില്ലെന്ന് പറഞ്ഞവർക്കും അദ്ദേഹം മറുപടി നല്കി. പരിക്കിന് ശേഷം മാനസികമായി എങ്ങനെ തിരിച്ചുവരുന്നു എന്നതാണ് പ്രധാനമെന്നും, അനാവശ്യമായ വിമർശനങ്ങള്‍ അവഗണിക്കാൻ താൻ പഠിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ബാറ്റിംഗിലെ സ്ഥിരത നിലനിർത്താൻ ഒരു പരിശീലന സെഷനില്‍ ഏകദേശം 50 ഓവർ ബാറ്റ് ചെയ്യുകയും 300-ലധികം പന്തുകള്‍ നേരിടുകയും ചെയ്യുന്നുണ്ടെന്ന് ശ്രേയസ് പറഞ്ഞു. ഒരേ പാറ്റേണിലല്ല പരിശീലനം നടത്തുന്നത്. സൈഡ് ആം ത്രോകള്‍ക്ക് പകരം യഥാർത്ഥ ബൗളർമാരെ നേരിട്ടാണ് താളം കണ്ടെത്തുന്നത്. വിരാട് കോലി, രോഹിത് ശർമ്മ, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ ബാറ്റിംഗിലെ താളം ശ്രദ്ധിക്കുകയും അത് സ്വന്തം ശൈലിയില്‍ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പ്രവീണ്‍ ആംറെ, അഭിഷേക് നായർ എന്നീ പരിശീലകരുടെ പിന്തുണയും തന്റെ വളർച്ചയില്‍ വലുതാണെന്ന് ശ്രേയസ് കൂട്ടിച്ചേർത്തു.

