ന്യൂഡൽഹി: തകർച്ചയുടെ ആഴങ്ങളിൽ നിന്നും തിരിച്ച് വരവിന്റെ പ്രത്യാശ നൽകി വെസ്റ്റ് ഇൻഡീസ്. ഇന്ത്യയ്‌ക്കെതിരെ ഇന്നിംങ്‌സ് തോൽവിയുടെ വക്കോളമെത്തിയ ശേഷം പൊരുതിനേടിയ ലീഡുമായി രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യയെ ബാറ്റിംങിന് ഇറക്കിയ വെസ്റ്റ് ഇൻഡീസ് താരങ്ങൾ പോരാട്ട വീര്യത്തിന്റെ പുതിയ പതിപ്പാണ് പുറത്ത് വിട്ടത്. സെഞ്ച്വറിയുമായി കളം നിറഞ്ഞ കാമ്പലും, ഹോപ്പും അവസാന വിക്കറ്റിൽ പോരാട്ടം നിറച്ച സീൽസും, ജസ്റ്റിൻ ഗ്രീവ്‌സുമാണ് വെസ്റ്റ് ഇൻഡീസിന് ആയുസ് നീട്ടി നൽകിയത്. ആദ്യ ഇന്നിംങ്‌സിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ ഉയർത്തിയ 518 ന് എതിരെ ആദ്യ ഇന്നിംങിസിൽ 248 നും, രണ്ടാം ഇന്നിംങ്‌സിൽ 390 നും പുറത്തായാണ് വെസ്റ്റ് ഇൻഡീസ് കളി നാലാം ഇന്നിംങ്‌സിലേയ്ക്കു നീട്ടിയത്.
മൂന്നാം ദിനം 172 ന് രണ്ട് എന്ന ശക്തമായ നിലയിലാണ് വെസ്റ്റ് ഇൻഡീസ് ബാറ്റിംങ് അവസാനിപ്പിച്ചത്. അത്ഭുതങ്ങൾ പ്രതീക്ഷിച്ചു തന്നെയാണ് ഇന്ത്യ നാലാം ദിനം ബൗളിംങ് തുടങ്ങിയതും. ജോൺ കാമ്പലാണ് ആദ്യം സെഞ്ച്വറി പൂർത്തിയാക്കിയത്. 174 പന്തിൽ 100 റൺ എടുത്ത് കാമ്പെൽ വെസ്റ്റ് ഇൻഡീസിനെ മുന്നിൽ നിന്ന് നയിച്ചു. വെസ്റ്റ് ഇൻഡീസ് സ്‌കോർ 212 ൽ നിൽക്കെ കാമ്പൽ പുറത്ത്. കാമ്പലിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയ ജഡേജയാണ് ഇന്ത്യയ്ക്ക് നിർണ്ണായക ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ ഹോപ്പും സെഞ്ച്വറി പൂർത്തിയാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
204 പന്തിൽ നിന്നാണ് ഹോപ്പ് 100 റൺ നേടിയത്. 271 ൽ ഹോപ്പിനെ വീഴ്ത്തിയ സിറാജ് വെസ്റ്റ് ഇൻഡീസിനെ അതിവേഗം ചുരുട്ടിക്കെട്ടാമെന്ന പ്രതീക്ഷ നൽകി. 214 പന്തിൽ 103 റൺ നേടിയാണ് ഹോപ്പ് പുറത്തായത്. അഞ്ചാം വിക്കറ്റായി 293 ൽ ടെൽവിൻ ഇൽമാച്ചിനെ(12)യും, ആറാം വിക്കറ്റായി 298 ൽ റോസ്റ്റൺ ചേസിനെയും (40), ഇതേ സ്‌കോറിൽ കഹേരി പിയേരിയെയും (0) കുൽദീപ് കുടുക്കിയപ്പോൾ കളിയുടെ വിധി ഇന്ത്യ ഉറപ്പിച്ചു. 307 ൽ വാരിക്കാനും (3), 311 ൽ ആൻഡേഴ്‌സൺ ഫിലിപ്പും (2) ബുംറയ്ക്ക് മുന്നിൽ കീഴടങ്ങുക കൂടി ചെയ്തതോടെ ഇന്ത്യയ്ക്ക് അനായാസം ജയം ഒരുങ്ങുകയാണ് എന്നായി പ്രതീക്ഷകൾ. എന്നാൽ, 311 ൽ ഒത്തു ചേർന്ന ജെയ്ഡൺ സീൽസും (32), ജസ്റ്റിൻസ് ഗ്രീവ്‌സും (50) ചേർന്ന് 390 ൽ സ്‌കോർ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. അവസാന വിക്കറ്റായി ബുംറ ജെയ്ഡൺ സീൽസിനെ വീഴ്ത്തി. കുൽദീപും ബുംറയും മൂന്നു വിക്കറ്റ് വീതം പിഴുതു. സിറാജ് രണ്ടും ജഡേജയും വാഷിംങ്ടണ്ണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


