തൃശ്ശൂർ:കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി മുസ്ലീം സമുദായത്തിൽപ്പെട്ട പെൺകുട്ടി കഥകളി അരങ്ങേറ്റം കുറിക്കുന്നു. കൊല്ലം ജില്ലയിലെ അഞ്ചിൽ പനച്ചവിള സ്വദേശിനി നിസ്സാം അമ്മാസിന്റെയും അനീസയുടെയും മകൾ സാബ്രിയ്ക്കാണ് ഈ അഭിമാന നേട്ടം. രണ്ടര വർഷത്തെ പഠനവും പരിശീലനവും പൂർത്തിയാക്കിയ ശേഷമാണ് അരങ്ങേറ്റം.അഞ്ചൽ ഇടമുളക്കൽ ഗവൺമെന്റ് ജവഹർ ഹൈസ്കൂളിൽ ഏഴാം ക്ലാസ് പൂർത്തിയാക്കിയ ശേഷമാണ് സാബ്രി കലാമണ്ഡലത്തിൽ എത്തിയത്. ചെറുപ്പം മുതലേ കഥകളിയോടും വേഷങ്ങളോടും പ്രത്യേക ഇഷ്ടമുണ്ടായിരുന്ന സാബ്രിയുടെ ബാല്യസ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കാരമായിരിക്കുന്നത്.
പരിസ്ഥിതി ഫോട്ടോഗ്രാഫറായ പിതാവ് കഥകളി ചിത്രങ്ങൾ പകർത്താൻ ക്യാമറയുമായി കഥകളി നടക്കുന്ന സ്ഥലങ്ങളിൽ പോകാറുണ്ടായിരുന്നു. അന്ന് പിതാവിനൊപ്പം രാവോളം പരിപാടികളിൽ പങ്കെടുത്തിരുന്ന സാബ്രിയുടെ ആഗ്രഹം മനസ്സിലാക്കി കൊല്ലം ചടയമംഗലം സ്വദേശി, കലാമണ്ഡലം അധ്യാപകൻ ആരോമൽ തന്നെയാണ് സാബ്രിയെ കഥകളി പരിശീലനത്തിലേക്ക് പ്രേരിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടുവർഷത്തെ പരിശീലനത്തിന് ശേഷം കലാമണ്ഡലത്തിലേക്ക് എത്തിയ സാബ്രി, എട്ടാം ക്ലാസിൽ പ്രവേശിച്ചപ്പോൾ കഥകളിയുടെ കുലപതി, കലാമണ്ഡലം ഗോപി ആശാനിൽ നിന്നാണ് ആദ്യപാഠം സ്വീകരിച്ചത്. ‘ആചാര്യ സന്നിധി’ എന്ന ചടങ്ങിൽ ആശാൻ തന്ന ആദ്യമുദ്രകളാണ് പിന്നീട് അധ്യാപകർ തുടർന്നു വളർത്തിയെടുത്തത്. ഇപ്പോൾ, കഥകളിയുടെ മഹത്തായ വേദിയിൽ ആദ്യ അരങ്ങേറ്റം കുറിക്കാനുള്ള ആഗ്രഹം യാഥാർത്ഥ്യമായി.

