അപ്രതീക്ഷിത ദുരന്തസാധ്യതകൾ : കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികള്‍ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നില്‍ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികള്‍ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങള്‍ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകള്‍ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂള്‍ കർവിന് മുകളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളില്‍ പുതുക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകള്‍ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴക്കാല പൂർവ ശുചീകരണം എല്ലാ തദ്ദേശസ്ഥാപനങ്ങളും അടിയന്തരമായി പൂർത്തീകരിക്കണം. ഓടകള്‍, കൈത്തോടുകള്‍, കനാലുകള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കുകയും മാലിന്യനിർമാർജനം വേഗത്തിലാക്കുകയും വേണം. കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണം. ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളില്‍ ശുചിമുറി, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. ക്യാമ്പ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചേർന്ന് പരിഹാര നടപടികള്‍ സ്വീകരിക്കണം. റോഡുകളിലെ കുഴികള്‍ അടയ്ക്കുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കുകയും വേണം. സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച്‌ ചുറ്റുമതില്‍, മേല്‍ക്കൂര, സമീപത്തെ മരങ്ങള്‍ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം. ആരോഗ്യ മേഖലയില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. പാമ്പുകടിക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും ആന്റിവെനമുള്‍പ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കണം.

പ്രാദേശിക അറിവുകളും ശാസ്ത്രീയ വിവരങ്ങളും സംയോജിപ്പിച്ച്‌ ദുരന്തസാധ്യതകള്‍ തിരിച്ചറിയണം. മഴമാപിനികളുടെ പ്രാധാന്യത്തെക്കുറിച്ച്‌ വിദ്യാർഥികളില്‍ അവബോധം സൃഷ്ടിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഡുതലം മുതല്‍ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണം സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും ജില്ലാതലത്തില്‍ കളക്ടർമാരും പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, റവന്യു വകുപ്പ് മന്ത്രി എ.പി. അനില്‍കുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാകളക്ടർമാർ, വിവിധ സേനാ പ്രതിനിധികള്‍, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്, ജ്യോഗ്രഫിക്കല്‍ സർവേ ഓഫ് ഇൻഡ്യ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇൻഡ്യൻ നാഷണല്‍ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles