കൊച്ചി : ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പൊലീസിന്‍റെ പിടിയിലായതിന് പിന്നാലെ മുഖ്യപ്രതിയും അറസ്റ്റില്‍.ബെംഗളൂരുവിലെ ഒളിയിടത്തില്‍ നിന്നാണ് പാലക്കാട് സ്വദേശി അബു താഹിറിനെ പൊലീസ് പിടികൂടിയത്. മലേഷ്യയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന രാജ്യാന്തര ശൃംഖലയിലെ ഭാഗമായ മറ്റ് നാലുപേരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ഞാറയ്ക്കല്‍ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ ഡാൻസാഫ് ടീം ആദ്യം പിടികൂടിയത്. ആലുവ മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആയുഷിനെ പിടികൂടുകയായിരുന്നു. തുടർന്ന് കുന്നുവഴിയിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഇവിടെ വച്ചാണ് ഭാര്യ അനികയെ അറസ്റ്റ് ചെയ്തത്. ഈ മാസം 12 മുതലാണ് ഇവർ കുന്നുവഴിയിലെ ഫ്ലാറ്റില്‍ താമസം തുടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണ് റൂറല്‍ ജില്ലയില്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു. അതിമാരകമായ ലഹരി മരുന്നാണ് പിടികൂടിയത്. എറണാകുളം റെയിഞ്ച് ഡിഐജി ജിഎച്ച് യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.


