പ്രളയരഹിത കോട്ടയം: പഴുക്കാനിലക്കായൽ തെളിക്കാൻ കിഫ്ബി ടെണ്ടർ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി 2017 മുതൽ കോട്ടയത്ത് പ്രവർത്തിക്കുന്ന മീനച്ചിലാർ–മീനന്തറയാർ–കൊടൂരാർ പുനർസംയോജന പദ്ധതിയുടെ മുൻകൈയിൽ പഴുക്കാനിലക്കായൽ തെളിക്കുന്ന 103.72 കോടി രൂപയുടെ പദ്ധതിക്ക് ടെണ്ടർ ക്ഷണിച്ചു. കോട്ടയം നഗരസഭയിലെ എഫ് ബ്ലോക്ക്, തിരുവാർപ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലെ ചുറ്റുബണ്ടുകൾ നാല് മീറ്റർ വീതിയിൽ വികസിപ്പിക്കാൻ പഴുക്കാനിലക്കായലിൽ അടിഞ്ഞുകൂടിയ ചെളി ഉപയോഗിക്കും.

Advertisements

ഇതോടെ കഴിഞ്ഞ കാലങ്ങളിൽ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും പതനസ്ഥാനത്ത് രൂപപ്പെട്ട 1.62 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള തുരുത്ത് മാറ്റാനാകും. അതോടെ നദികളിലെ പ്രളയജലം വളരെ വേഗം ഒഴുകി വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിഫ്ബിയുടെ ആലപ്പുഴയിൽ നടന്ന സമ്മേളനത്തിലാണ് ഡോ. തോമസ് ഐസക് 2021ൽ ധനമന്ത്രിയായിരിക്കെ പദ്ധതി പ്രഖ്യാപിച്ചത്. വിശദമായ പദ്ധതി തയ്യാറാക്കി പരിസ്ഥിതി അനുമതി നേടി 2025 നവംബറിൽ കിഫ്ബി അന്തിമാനുമതി നൽകിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതിന്റെ തുടർച്ചയായി സാങ്കേതിക അനുമതിയും നേടി ടെണ്ടർ നടപടികളിലേക്ക് കടന്നു.

മുന്ന് പാടശേഖരങ്ങളുടെയും ബണ്ടുകൾ ശക്തിപ്പെടുത്താനും വീതി കൂട്ടി റോഡ് നിർമ്മിക്കാനും കഴിയുന്നതോടെ കായലോരത്ത് 17.5 കിലോമീറ്റർ നീളത്തിൽ ടൂറിസം റോഡ് സാധ്യമാകും. വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പുനൽകുന്ന പദ്ധതിയാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ നീളത്തിൽ കായൽ അഭിമുഖമായി തുടർച്ചയായി റോഡ് യാത്ര ചെയ്യാവുന്ന ഇടമായി ഇത് മാറും.

ആമ്പൽ വസന്തം ടൂറിസത്തിന് പദ്ധതി കുതിപ്പുനൽകും. എല്ലാ സമയത്തും വള്ളങ്ങളിൽ വിനോദസഞ്ചാര സൗകര്യം വികസിക്കുന്നതോടെ തൊഴിൽ മേഖല വികസിക്കും. കായൽ തെളിക്കുന്നത് മത്സ്യതൊഴിലാളികൾക്ക് ഗുണകരമാകും.

മീനച്ചിലാറ്റിൽ പ്രളയജലം ഉയരുന്ന 33 പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമുള്ള ജനങ്ങൾക്ക് പദ്ധതി ഗുണകരമാകും.

മുന്ന് പാടശേഖരങ്ങളിലെയും കർഷകർ സൗജന്യമായി ഭൂമി വിട്ടുകൊടുത്തതിനാലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. അതോടെ കൃഷിയിടത്തിലേക്കും തിരിച്ചും വാഹന സൗകര്യം മെച്ചപ്പെടും.

എല്ലാ മോട്ടോർ തറകളും നവീകരിക്കാനും പണം അനുവദിച്ചിട്ടുണ്ട്.

മുഖാരങ്ങൾ തെളിക്കുന്നു

വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നദിക്കരയിലെ പതനസ്ഥാനങ്ങളിലെ മുഖാരങ്ങൾ തെളിക്കുന്ന പ്രവർത്തനം തിരുവാർപ്പ് പഞ്ചായത്തിലെ വെട്ടിക്കാട് ഭാഗത്ത് വിജയകരമായി മുന്നേറുന്നു. വി-ഗാർഡും യങ് ഇന്ത്യ എന്ന പരിസ്ഥിതി സംഘടനയും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും ചേർന്ന് ഏഴ് ലക്ഷം രൂപ ചെലവിൽ പദ്ധതി നടപ്പാക്കുന്നു. കരാറുകാരന് കമ്പനി നേരിട്ട് പണം നൽകുന്നു.

മീനച്ചിലാറിന്റെ മറ്റു പതനസ്ഥാനങ്ങളിലും സമാന പദ്ധതി നടപ്പാക്കുന്നതോടെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും.

ജനകീയ കൂട്ടായ്മ നേരിട്ട് സർക്കാരിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം സ്വീകരിക്കില്ല. തികച്ചും സുതാര്യമായി നടപ്പാക്കുന്ന പദ്ധതിയിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Hot Topics

Related Articles