കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാധാന്യം നൽകാത്തതിൽ പ്രതിഷേധിച്ച് കുമരകത്ത് സിപിഎമ്മിൽ പ്രതിഷേധം. ഒരു ലോക്കൽ സെക്രട്ടറിയായ മേഖലാ സെക്രട്ടറി അടക്കം രണ്ട് മേഖലാ സെക്രട്ടറിമാരും ഒരു ബ്രാഞ്ച് സെക്രട്ടറിയും പാർട്ടിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. കുമരകത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ ഡിവൈഎഫ്‌ഐ കമ്മിറ്റി കത്ത് നൽകിയിരുന്നു.
എന്നാൽ, ഈ കത്ത് പരിഗണിക്കാതെ സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നതാണ് ഇപ്പോൾ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ഇന്ന് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിത്വം അടക്കം പ്രഖ്യാപിക്കാനിരിക്കെയാണ് യുവാക്കൾ പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലേയ്ക്കു നേരത്തെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദുവിന്റെയും, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോന്റെയും, ചെങ്ങളം ലോക്കൽ സെക്രട്ടറിയായ രാജേഷിന്റെയും പേരുകളാണ് പരിഗണിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, അജയൻ കെ.മേനോൻ മത്സരിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി പിന്മാറി. കെ.വി ബിന്ദുവും മത്സര രംഗത്തുണ്ടാകില്ലെന്നും സൂചനയുണ്ട്. ഇവർക്ക് പകരം ആരെന്ന ചർച്ചകൾ സജീവമായി നടക്കുന്നതിനിടെയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കി മൂന്നു പേർ രാജിയ്ക്ക് സമാനമായ നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ കുമരകത്തെ പാർട്ടിയും പ്രതിസന്ധിയിലായി.


