കോട്ടയം : സോഷ്യൽ മീഡിയയിൽ മതതിൻ്റെ പേരിൽ പരസ്പരം ഏറ്റുമുട്ടുന്ന കാലത്ത് മത മൈത്രിയുടെ സന്ദേശവും മൂല്യവും ഉയർത്തിപ്പിടിച്ച് വീണ്ടും കുമാരനല്ലൂർ മക്കാ മസ്ജിദ്. എല്ലാ വർഷവും കുമാരനല്ലൂർ കാർത്തികയ്ക്ക് ഭക്തർക്ക് മോരും വെള്ളം വിതരണം ചെയ്യുന്ന പള്ളി ഭാരവാഹികൾ , ഇന്ന് ഹിന്ദു വീട്ടമ്മയുടെ ഭൗതിക ദേഹം മദ്രസ ഹാളിൽ പൊതുദർശനത്തിന് വച്ചാണ് വിസ്മയം തീർത്തത്. കുമാരനല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാവൽ ഓമന രാജേന്ദ്ര (62) ൻ്റെ ഭൗതിക ദേഹമാണ് ഇന്നലെ രാത്രിയിലും ഇന്ന് പകൽ മുഴുവനും പള്ളിയിലെ മദ്രസ ഹാളിൽ പൊതുദർശനത്തിന് വച്ചത്.
ഇന്നലെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. മക്കാ മസ്ജിദിൻ്റെ മദ്രസയുടെ എതിർ വശത്തെ ഇടവഴിയിലാണ് ഓമനയും ഭർത്താവ് രാജേന്ദ്രനും മകൾ ജ്യോതികയും താമസിക്കുന്നത്. രണ്ടാഴ്ചയായി ഓമന അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ ഇവരുടെ മരണം സംഭവിച്ചു. ഇവരുടെ വീട്ടിലേയ്ക്കുള്ള വഴിയിൽ സ്ട്രച്ചർ കയറ്റാനോ , മൊബൈൽ മോർച്ചറി കൊണ്ട് പോകാനോ ഉള്ള വീതി ഉണ്ടായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ രാജേന്ദ്രനും മക്കാ മസ്ജിദ് പ്രസിഡൻ്റ് മുഹമ്മദ് ഫൈസലും തമ്മിൽ സംസാരിക്കുകയായിരുന്നു. ഇതോടെയാണ് പള്ളിയുടെ ഉടമസ്ഥതയിലുള്ള മദ്രസയുടെ ഹാളിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കാൻ ആലോചന ഉണ്ടായത്. മുഹമ്മദ് ഫൈസൽ ഈ വിവരം പള്ളി കമ്മിറ്റിയുടെ വാട്സപ്പ് ഗ്രൂപ്പിൽ അറിയിച്ചു. ഇത് അനുസരിച്ച് കമ്മിറ്റി അംഗങ്ങൾ പൂർണ മനസോടെ സമ്മതം മൂളിയതോടെ ഇന്നലെ വൈകിട്ടോടെ ഓമനയുടെ ഭൗതിക ദേഹം പള്ളിയുടെ മദ്രസ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. മുസ്ലിം പള്ളിയുടെ ഖുറാൻ പഠിപ്പിക്കുന്ന ഹാളിൽ രാമ രാമ ചൊല്ലി ഭൗതിക ദേഹം പൊതുദർശനത്തിന് വച്ച ഓമനയുടെ ഭൗതിക ദേഹത്തിൽ ബന്ധുക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു
ഇന്നലെ രാത്രി മുതൽ ഇന്ന് പകൽ മുഴുവൻ ഭൗതിക ദേഹം പള്ളിയുടെ അങ്കണത്തിൽ പൊതുദർശനത്തിൽ വയ്ക്കും. തുടർന്നാകും സംസ്കാരം നടക്കുക. മത മൈത്രി ഊട്ടി ഉറപ്പിക്കുന്ന മാതൃകാ പരമായ പ്രവർത്തനം നടത്തിയ മക്ക മസ്ജിദിന് കൈ അടിയ്ക്കുകയാണ് ഇപ്പോൾ നാട്.


