കൊച്ചി:നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്ക് പിന്നാലെ നടൻ ദിലീപിനെ വീണ്ടും സംഘടനാ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ഭാഗ്യലക്ഷ്മി രംഗത്ത്. ഫെഫ്കയിൽ നിന്ന് രാജിവെച്ചതായി അറിയിച്ചു കൊണ്ടാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ തന്നെയാണ് രാജിക്ക് കാരണമെന്ന് അവർ വ്യക്തമാക്കി.‘ഫെഫ്കയും താരസംഘടനയായ അമ്മയും വേട്ടക്കാരുടെ വശത്താണെന്നും, അതിജീവിതയുടെ ഭാഗത്ത് നിന്നല്ല പ്രവർത്തിക്കുന്നതെന്നും തിരിച്ചറിയുന്നു,’ എന്നു ഭാഗ്യലക്ഷ്മി ആരോപിച്ചു. ഇനി ഒരു സംഘടനയിലും പ്രവർത്തിക്കാനില്ലെന്നും അവർ വ്യക്തമാക്കി.
താരസംഘടനയായ ‘അമ്മ’യ്ക്കെതിരെയും ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനമുന്നയിച്ചു. സംഘടനയുടെ നേതൃത്വത്തിൽ സ്ത്രീകൾ എത്തിയിട്ടും യാതൊരു മാറ്റവും സംഭവിച്ചില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. “സ്ത്രീകൾ നയിക്കുന്നതിൽ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അവർ പറയുന്നതെല്ലാം പിന്നിലുള്ള പുരുഷന്മാരുടെ നിലപാടുകളാണ്,” എന്നാണ് ഭാഗ്യലക്ഷ്മിയുടെ വിമർശനം.അതേസമയം, നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ ദിലീപ് നിയമ നടപടിക്കൊരുങ്ങുകയാണ്. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് മുന്നോട്ട് പോകാൻ ഒരുങ്ങുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണ സംഘം മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചുവെന്നതാണ് ദിലീപിന്റെ പ്രധാന പരാതി.താനെ ഒരു ഗൂഢാലോചനയുടെ ഇരയാക്കിയതാണെന്ന് കോടതി പരിസരത്ത് പ്രതികരിച്ച ദിലീപ് പറഞ്ഞു. ചില ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഈ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയുമായി പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.കേസിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ അതിജീവിത തനിക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ലെന്നും, അന്വേഷണം മുന്നോട്ടുപോവുന്നതിനിടെ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് മാത്രമാണ് ആരോപണങ്ങളിൽ മാറ്റം വന്നതെന്നും ദിലീപ് വിശ്വസിക്കുന്നു.
അതിജീവിതയുമായി തനിക്ക് നല്ല സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും, യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.കുറ്റക്കാരായി കണ്ടെത്തിയ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചതിനു ശേഷം മാത്രമേ കേസിന്റെ അന്തിമ ഉത്തരവ് പുറത്തുവരൂ. ഉത്തരവ് വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ ആരംഭിക്കാനാണ് ദിലീപിന്റെ തീരുമാനം.


