ലഖ്ക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പർ ജയന്റസിന്റെ നായകസ്ഥാനം ഒഴിഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. ഐപിഎല്ലില്‍ ലക്നൗ 14 മത്സരങ്ങളില്‍ നാലു ജയം മാത്രം നേടി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെയാണ് റിഷഭ് പന്ത് നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. സ്ഥാനമൊഴിയാനുള്ള റിഷഭ് പന്തിന്റെ അഭ്യർത്ഥന ലക്നൗ ടീം മാനേജ്മെന്ര് ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ലക്നൗ മാനേജ്മെന്റ് റിഷഭ് പന്ത് നായകസ്ഥാനം ഒഴിഞ്ഞ കാര്യം അറിയിച്ചത്.
നായകസ്ഥാനം ഒഴിയാന്‍ റിഷഭ് പന്ത് സ്വയം സന്നദ്ധനാവുകയായിരുന്നുവെന്ന് ലക്നൗ ടീം ഡയറക്ടർ ടോം മൂഡി വ്യക്തമാക്കി. ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള നിര്‍ദേശവുമായി റിഷഭ് പന്ത് ഫ്രാഞ്ചൈസിയെ സമീപിക്കുകയായിരുന്നു, ഞങ്ങള്‍ അത് പൂർണ്ണ ആദരവോടെ സ്വീകരിച്ചു. ഇത്തരം തീരുമാനങ്ങള്‍ എടുക്കുക ഒട്ടും എളുപ്പമല്ല. ക്യാപ്റ്റനെന്ന നിലയില്‍ ലക്നൗ ഡ്രെസ്സിങ് റൂമിലേക്ക് പന്ത് കൊണ്ടുവന്ന എല്ലാ ഊർജ്ജത്തിനും സംഭാവനകള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ടീമിനെ വീണ്ടും കെട്ടിപ്പടുക്കുന്നതിലാണ് ഇനി ഞങ്ങളുടെ ശ്രദ്ധ- ടോം മൂഡി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡല്‍ഹി ക്യാപിറ്റല്‍സില്‍ നീണ്ട എട്ട് സീസണുകള്‍ പൂർത്തിയാക്കിയ ശേഷമാണ് റിഷഭ് പന്ത് ലക്നൗവിലേക്ക് എത്തിയത്. 2025 മെഗാ ലേലത്തില്‍ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്കാണ് ലക്നൗ സൂപ്പർ ജയന്റ്സ് പന്തിനെ സ്വന്തമാക്കിയതും ക്യാപ്റ്റൻസി ഏല്‍പ്പിച്ചതും. എന്നാല്‍ നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും പന്തിന് ലക്നൗവില്‍ കാര്യമായി തിളങ്ങാനായില്ല.
കഴിഞ്ഞ സീസണില്‍ ഒരു സെഞ്ച്വറി (118*) നേടിയെങ്കിലും സീസണിലാകെ പന്ത് വെറും 269 റണ്‍സ് മാത്രമായിരുന്നു നേടിയത്. ടീം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ ബാറ്റിങ്ങില്‍ 13 ഇന്നിങ്സുകളില്‍ നിന്ന് 312 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയകരമായി നയിക്കുന്നതില്‍ റിഷഭ് പന്ത് വീണ്ടും പരാജയപ്പെട്ടു. 14 കളികളില്‍ 10 തോല്‍വികളുമായി ടീം അവസാന സ്ഥാനത്തായി. ആദ്യ മൂന്ന് സീസണുകളില്‍ കെ.എല്‍ രാഹുലിന് കീഴില്‍ രണ്ട് തവണ പ്ലേ-ഓഫില്‍ എത്തിയ ടീമായിരുന്നു ലക്നൗ. എന്നാല്‍ ടീമിനെ റീസെറ്റ് ചെയ്യാൻ വലിയ തുകയ്ക്ക് പന്തിനെ എത്തിച്ചെങ്കിലും ആ പരീക്ഷണം രണ്ട് വർഷം കൊണ്ട് വലിയ പരാജയമായി അവസാനിക്കുകയായിരുന്നു.
പന്ത് സ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകനെ കണ്ടെത്തുക എന്നത് ലക്നൗവിന് വലിയ വെല്ലുവിളിയാണ്. എന്നാല്‍ നായകസ്ഥാനം ഏറ്റെടുക്കാൻ കെല്‍പ്പുള്ള മൂന്ന് പരിചയസമ്പന്നരായ വിദേശ താരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ നായകനായ എയ്ഡൻ മാർക്രത്തിനാണ് സാധ്യത കൂടുതല്‍. ലക്നൗ ടീമിന്റെ സഹ ഫ്രാഞ്ചൈസിയായ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ടീമായ ഡർബൻ സൂപ്പർ ജയന്റ്സിനെയും ദ ഹണ്‍ഡ്രഡില്‍ മാഞ്ചസ്റ്റർ ഒറിജിനല്‍സിനെയും മാര്‍ക്രമാണ് നയിക്കുന്നത്.


