കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാല് മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നു. കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെയും, വർക്കിംഗ് കമ്മിറ്റിയുടെയും നിർദേശം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അറിയിച്ചു. മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഓഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിക്കും. മുളന്തുരുത്തി സുന്നഹദോസിന്റെയും പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാൻ സ്ഥാനാരോഹണത്തിന്റെയും 150ാം വാർഷിക വേളയിലാണ് മുളന്തുരുത്തി മലങ്കരസഭയുടെ ചരിത്രമുഹൂർത്തത്തിന് വേദിയാകുന്നത്. ഓഗസ്റ്റ് 27ന് സഭാ മാനേജിംഗ് കമ്മിറ്റിയോഗം മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേരും. തുടർന്ന് വെട്ടിക്കൽ സെന്റ് തോമസ് ദയറായിലെ മാർ ഗ്രീഗോറിയോസ് നഗറിൽ മലങ്കര അസോസിയേഷൻ ചേരും. ലോകമെമ്പാടുമുള്ള മലങ്കര സഭാ അസോസിയേഷൻ പ്രതിനിധികൾ നേരിട്ടെത്തി ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകും. പരിശുദ്ധ പരുമല തിരുമേനിയുടെ ആത്മീയജീവിതത്തിന്റെ ചൈതന്യം നിറഞ്ഞ പൗരാണിക ആശ്രമമാണ് വെട്ടിക്കൽ ദയറാ. മുളന്തുരുത്തിയിൽ മലങ്കരസഭയിലെ ആദ്യ പള്ളി
പ്രതിപുരുഷയോഗം നടന്നതിന്റെ 150ാം വാർഷികവേളയിലാണ് മറ്റൊരു മലങ്കര അസോസിയേഷന് ഒരുക്കമാകുന്നത്.
മലങ്കരസഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഓഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിക്കും
Advertisements

