കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും എം പിയുമായ അഭിഷേക് ബാനർജിക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സൗത്ത് 24 പർഗാനസിലെ സോനാർപൂരിലെ സന്ദർശനത്തിനിടെ ഒരുകൂട്ടം ആളുകള്‍ അഭിഷേകിന് നേരെ ചീമുട്ടയെറിഞ്ഞും ഷർട്ട് വലിച്ചുകീറിയും ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹെല്‍മെറ്റ് ധരിപ്പിച്ച് ബൈക്കില്‍ കയറ്റി എം പിയെ സ്ഥലത്തുനിന്നും മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ആളുകള്‍ തടഞ്ഞുനിർത്തി മർദ്ദിച്ചു. പരിക്കേറ്റ അഭിഷേകിനെ കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രി മമത ബാനർജിയടക്കം നേതാക്കള്‍ ആശുപത്രിയിലെത്തി അഭിഷേകിനെ സന്ദർശിച്ച ശേഷം ബി ജെ പിക്കെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. ബംഗാളില്‍ ഭരണാധികാരികള്‍ കൊലപാതകികളായിമാറിയെന്നാണ് മമത പറഞ്ഞത്. ആക്രമണത്തിന് പിന്നില്‍ ബി ജെ പിയെന്നാണ് ടി എം സിയുടെ പരാതി.
പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിഷേകിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കേന്ദ്രസർക്കാറും ബംഗാള്‍ സർക്കാറും പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്, ദില്ലി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍, എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങി നിരവധി നേതാക്കള്‍ ആക്രമണത്തെ അപലപിച്ചു. അതേസമയം ജനങ്ങളുടെ രോഷമാണ് കണ്ടതെന്നാണ് ബി ജെ പിയുടെ പ്രതികരണം. അഭിഷേകിനെതിരായ ആക്രമണത്തെ ബി ജെ പി നേതാക്കളാരും അപലപിക്കുകയും ചെയ്തിട്ടില്ല.


