തൃശൂർ : മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് പുര സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി.സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് രണ്ട് ശരീരഭാഗങ്ങള്‍ കൂടി ലഭിച്ചത്. എല്ലിൻ്റെയും മാംസത്തിൻ്റെയും ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടത്. നാട്ടുകാർ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ഉടൻ തന്നെ പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസവും സ്‌ഫോടന സ്ഥലത്തുനിന്ന് നിരവധി ശരീരഭാഗങ്ങള്‍ ലഭിച്ചിരുന്നു. സംഭവസ്ഥലത്ത് ഇന്നും കൂടുതല്‍ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസം കണ്ടെത്തിയ തല ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കഡാവർ നായ്ക്കളെയും എക്‌സ്‌പ്ലോസീവ് വിഭാഗത്തിലെ വിദഗ്ധ നായ്ക്കളെയും ഉപയോഗിച്ച് 200 മീറ്റർ ചുറ്റളവില്‍ നടത്തിയ തിരച്ചിലിലാണ് നേരത്തെ ചെവി ഒഴികെയുള്ള തലയുടെ ഭാഗങ്ങള്‍ ലഭിച്ചത്. ദുരന്തസ്ഥലത്തുനിന്ന് പത്തോളം മൊബൈല്‍ ഫോണുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കഡാവർ നായ്ക്കളെ ഉള്‍പ്പെടുത്തി ഇന്നും മുണ്ടത്തിക്കോട്ടും പരിസരപ്രദേശങ്ങളിലും വ്യാപക തിരച്ചില്‍ തുടരും.

