ആലപ്പുഴ: ആലപ്പുഴയെ കേന്ദ്രീകരിച്ച് വ്യാപകമായി നടന്ന ഇറിഡിയം തട്ടിപ്പ് കേസിൽ ഒരു കുടുംബത്തിലെ നാല് പേർ പൊലീസ് പിടിയിലായി. കോടികൾ വിലമതിക്കുന്ന ഇറിഡിയം ലോഹക്കച്ചവടത്തിൽ പണം മുടക്കിയാൽ ഇരട്ടിത്തുക നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയിൽ നിന്ന് 75.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്.തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകൾ വൈഷ്ണവി, വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. 2024 ഓഗസ്റ്റ് മുതൽ പ്രതികൾ ഇറിഡിയം കൈവശമുണ്ടെന്ന വ്യാജ അവകാശവാദം ഉന്നയിച്ച് പരാതിക്കാരനിൽ നിന്ന് പല ഘട്ടങ്ങളിലായി പണം കൈപ്പറ്റിയതായാണ് പൊലീസ് കണ്ടെത്തൽ.
ഇതുവരെ പുറത്തുവന്നത് 75.6 ലക്ഷം രൂപയുടെ തട്ടിപ്പാണെങ്കിലും, കേസുമായി ബന്ധപ്പെട്ട് ഏകദേശം 10 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഭീഷണിയും ഭയവും കാരണം നിരവധി പേർ പരാതി നൽകാൻ തയ്യാറാകുന്നില്ലെന്നും പൊലീസ് പറയുന്നു.അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻ തട്ടിപ്പ് സംഘത്തിന്റെ പങ്കാളിത്തം വ്യക്തമായിട്ടുണ്ട്. 10 കോടി രൂപ നൽകിയാൽ ഇറിഡിയം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശികളായ ഒരു സംഘം പ്രതികളെ സമീപിച്ചിരുന്നുവെന്നാണ് മൊഴി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന്‍റെ അടിസ്ഥാനത്തിൽ പലരിൽ നിന്നായി 10 കോടിയോളം രൂപ പ്രതികൾ സമാഹരിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.എന്നാൽ ഇതുവരെ മറ്റാരും ഔദ്യോഗികമായി പരാതിയുമായി രംഗത്തെത്തിയിട്ടില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിച്ചാൽ കൂടുതൽ ആളുകളെയും ഇടപാടുകളെയും കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.അറസ്റ്റിലായ പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്.


