ചെറുതോണി: ഇടുക്കിയും ചെറുതോണിയുമുള്ള അണക്കെട്ടുകൾ ഇനി സഞ്ചാരികൾക്ക് കാൽനടയായി കാണാൻ അവസരം. അണക്കെട്ടുകളുടെ മുകളിലൂടെ കാൽനടയാത്രയ്ക്കുള്ള ടിക്കറ്റിന്റെ വിതരണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.സഞ്ചാരികളുടെ വലിയ ആവേശവും വർധിച്ചുവരുന്ന തിരക്കും കണക്കിലെടുത്താണ് കാൽനടയാത്രയ്ക്കും പൊതുജനങ്ങൾക്ക് ഡാം കാണാനുമുള്ള അനുമതി നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
ദിവസേന പരമാവധി 3750 പേർക്ക് സന്ദർശനം സാധിക്കും. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ ആയിരിക്കും സന്ദർശന സമയം.കാൽനടയാത്രയ്ക്കുള്ള ടിക്കറ്റിന്റെ നിരക്ക് മുതിർന്നവർക്ക് 50, കുട്ടികൾക്ക് 30 എന്നിങ്ങനെയായിരിക്കും.ഡാം ടോപ്പിൽ സജ്ജീകരിച്ചിരിക്കുന്ന 8 ബഗ്ഗി കാറുകളിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരാൾക്ക് 150 നൽകണം.ദിവസേന 2500 പേർക്ക് ഓൺലൈൻ മുഖേന കാൽനടയാത്രയ്ക്കും, 1248 പേർക്ക് ബഗ്ഗി കാർ സേവനം പ്രയോജനപ്പെടുത്തിയും സന്ദർശനം നടത്താം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓൺലൈൻ ബുക്കിംഗിൽ മുഴുവൻ സീറ്റുകളും നിറയാത്തപക്ഷം സ്പോട്ട് ടിക്കറ്റിങ് സംവിധാനം വഴിയും പ്രവേശനം ലഭ്യമാകും.സന്ദർശനാനുമതി നിലവിൽ ഈ മാസം 30 വരെ മാത്രമായിരിക്കും.ടിക്കറ്റുകൾ www.keralahydeltourism.com വഴി ബുക്ക് ചെയ്യാവുന്നതാണ്.ചെറുതോണി ഡാം പ്രവേശന കവാടത്തിന് സമീപം ടിക്കറ്റ് കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിംഗിന് ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഇവിടെനിന്നും ടിക്കറ്റുകൾ വാങ്ങാം.2023 ജൂലൈ 22ന് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമിൽ അതിക്രമിച്ച് കയറിയ സംഭവത്തെ തുടർന്ന് അണക്കെട്ടുകളിലേക്കുള്ള സന്ദർശനം വിലക്കിയിരുന്നു.
ചെറുതോണി ഡാമിന്റെ ഹൈമാസ്റ്റ് ലൈറ്റുകൾ പൂട്ടുകയും ഷട്ടറിന്മേൽ ദ്രാവകം ഒഴിക്കുകയും ചെയ്തതായിരുന്നു സംഭവം. സെപ്റ്റംബർ 4ന് കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.ഇതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ബഗ്ഗി കാറുകളിലൂടെ മാത്രം സഞ്ചാരത്തിന് അനുമതി നൽകിയിരുന്നു.സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തിയതിനെ തുടർന്ന് ഇപ്പോഴാണ് കാൽനടയാത്രക്കും പുനഃാനുമതി നൽകുന്നത്.


