തിരുവനന്തപുരം: തദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ കേസ് ആയുധമാക്കി മുഖ്യമന്ത്രി. കോൺഗ്രസിലെ സ്ത്രീലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി ലൈംഗിക വൈകൃത കുറ്റവാളികളെ പോലും ന്യായീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി തുറന്നടിച്ചു. സ്വന്തം മന്ത്രിസഭയിലെ ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട എത്രപേരുണ്ടെന്ന് നോക്കണമെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പരാതി പൂഴ്ത്തിയയാളാണ് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പ് വിഷയമാകണമെന്നാണ് യു.ഡി.എഫിന്റെ ഏറ്റവും വലിയ ആഗ്രഹം. അങ്ങിനെയാവരുതെന്ന് എൽ.ഡി.എഫും.
അതിനാൽ ആദ്യഘട്ട വോട്ടെടുപ്പ് ദിവസം ദിലീപിനെ അനുകൂലിച്ച് യു.ഡി.എഫ് കൺവീനറുടെ വാക്ക് എൽ.ഡി.എഫ് വീണ് കിട്ടിയ ആയുധമാക്കിയെങ്കിൽ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ കേസ് മുഖ്യമന്ത്രി തന്നെ എടുത്തടിച്ചു. പിണറായിയിലെ സ്‌കൂളിൽ കുടുംബസമേതം വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി, സ്വർണക്കൊള്ളയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷം കടുത്ത വാക്കുകളോടെ കോൺഗ്രസിന് നേർക്ക് കടന്നാക്രമണം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രിസഭയിലടക്കം പീഡനക്കേസ് പ്രതികളെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ പീഡന പരാതികളിൽ മുഖ്യമന്ത്രിയ്ക്ക് രാഷ്ട്രീയ ലക്ഷ്യമുള്ള ഇരട്ടത്താപ്പാണുള്ളതെന്ന് കുറ്റപ്പെടുത്തി.ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രി കണ്ണാടി നോക്കണമെന്ന് കെ.സി.വേണുഗോപാലും തിരിച്ചടിച്ചു. പ്രസ്താവന മുഖ്യമന്ത്രി തിരുത്തണമെന്ന് കെ.കെ.രമയും ആവശ്യപ്പെട്ടു.
സ്വർണക്കൊള്ള ചർച്ചയാകാതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ചൂണ്ടയിൽ കോൺഗ്രസ് നേതാക്കൾ കൊത്തിയതോടെ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട ദിനത്തിലും വാഗ്വാദത്തിൽ നിറഞ്ഞത് യു.ഡി.എഫിന് തലവേദനയാകുന്ന വിഷയങ്ങൾ തന്നെയാണ്.


