തലശ്ശേരി: പാലത്തായി പീഡനക്കേസിൽ പ്രതിയായ കടവത്തൂർ മുണ്ടത്തോടിലെ കെ. പത്മരാജനെ കോടതി കുറ്റക്കാരനായി കണ്ടെത്തി. തലശ്ശേരി പോക്സോ സ്പെഷൽ കോടതി ജഡ്ജി എം. ടി. ജലജ റാണിയുടേതാണ് വിധി. ശിക്ഷ നാളെ പ്രഖ്യാപിക്കും.ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും എൻടിയുവിന്റെ ജില്ലാ നേതാവുമായിരുന്ന പത്മരാജൻ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിലെ ശുചിമുറിയിലും മറ്റൊരു വീട്ടിലും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.
2020 മാർച്ച് 16ന് കുട്ടിയുടെ വീട്ടുകാർ തലശ്ശേരി ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയോടെയാണ് കേസ് ആരംഭിച്ചത്. പാനൂർ പൊലീസ് ഏറ്റെടുത്ത അന്വേഷണത്തിൽ പരാതി വ്യാജമെന്ന് ആദ്യം കണ്ടെത്തിയെങ്കിലും, പ്രതിക്കെതിരെ നടപടിയില്ലെന്ന ആരോപണവും പ്രതിഷേധവും ഉയർന്നതിനെ തുടർന്ന് പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രിൽ 15ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പത്മരാജനെ അറസ്റ്റ് ചെയ്തു. തുടർന്നു അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും 90 ദിവസം പൂർത്തിയാകുന്നതിനുമുമ്പ് മണിക്കൂറുകൾക്ക് മുൻപാണ് കുറ്റപത്രം സമർപ്പിച്ചത്. ഇടക്കാല കുറ്റപത്രത്തിൽ നിന്ന് പോക്സോ വകുപ്പ് ഒഴിവാക്കിയതും വലിയ വിവാദമായിരുന്നു. പോക്സോ ചുമത്താത്തതിനാൽ പ്രതിക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യവും ലഭിച്ചു.
2024 ഫെബ്രുവരി 23ന് വിചാരണ ആരംഭിച്ചു. പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയുൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. കുട്ടിയുടെ സ്വകാര്യഭാഗത്ത് ഉണ്ടായ മുറിവിന്റെയും തുടർന്ന് നൽകിയ ചികിത്സയുടെയും രേഖകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പി. എം. ഭാസുരിയും പ്രതിഭാഗത്തിന് വേണ്ടി പി. പ്രേമരാജനും ഹാജരായിരുന്നു.


