തിരുവനന്തപുരം: സർക്കാർ ഷെൽറ്റർ ഹോമിൽ നിന്ന് പുറത്തു കടന്ന പെൺകുട്ടികളെ പൊലീസുകാരനാണെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി അതിൽ ഒരു കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ. മെഡിക്കൽ കോളേജ് മടത്തുവിള വീട്ടിൽ വിഷ്ണുവിനെ (35) ആണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്‌ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകണം. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.2022 നവംബർ അഞ്ചിന് രാത്രി ഏഴ് മണിയോടെയാണ് ഷെൽറ്റർ ഹോമിൽ നിന്ന് 15 വയസുള്ള രണ്ട് പെൺകുട്ടികൾ പുറത്ത് കടന്ന് സുഹൃത്തിനെ കാണാൻ മെഡിക്കൽ കോളേജ ഗ്രൗണ്ടിൽ എത്തിയത്.
അവിടെ വച്ചു കുട്ടികളെ കണ്ട പ്രതി താൻ പൊലീസ് ആണെന്നു പറഞ്ഞു ചോദ്യം ചെയ്തു. ഭയന്ന കുട്ടികൾ ഓടി. പിന്നാലെ സ്‌കൂട്ടറിൽ എത്തിയ പ്രതി ഇവരെ ഭീഷണിപ്പെടുത്തി സ്‌കൂട്ടറിൽ കയറ്റി. ഹോമിൽ നിന്ന് ചാടിയ കേസിൽ നിന്ന് ഒഴിവാക്കിത്തരാം എന്നു പറഞ്ഞ് അടുത്തുള്ള ലോഡ്‌ജിലേക്ക് കൊണ്ടു പോയി ഒരു കുട്ടിയെ പീഡിപ്പിച്ചു. കൂടെയുള്ള കുട്ടി ഉറങ്ങിയ നേരത്തായിരുന്നു പീഡനം. അടുത്ത ദിവസം പുലർച്ചെ പ്രതി കുട്ടികളെ മെഡിക്കൽ കോളേജ് ജംക്ഷനിൽ ഇറക്കിവിട്ട് കടന്നുകളഞ്ഞു.കുട്ടികളെ കാണാതായത് സംബന്ധിച്ച് ഹോം അധികൃതർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരച്ചിലിനൊടുവിൽ കുട്ടികളെ കണ്ടെത്തി മൊഴി എടുത്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ.ആർ.എസ്.വിജയ് മോഹൻ ഹാജരായി. പൂജപ്പുര സബ് ഇൻസ്പെക്‌ടർ വി.പി.പ്രവീൺ, മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ എ.എൽ.പ്രിയ എന്നിവരാണ് കേസ് അന്വേഷിച്ചത്.


