തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയിലെ സിംഹവാലൻ കുരങ്ങുകൾ തമ്മിലുണ്ടായ കടിപിടിയിൽ ഒരെണ്ണം ചത്തു. 23 വയസ്സുള്ള ‘രാമൻ’ എന്ന ആൺ സിംഹവാലൻ കുരങ്ങാണ് ഇന്ന് (വെള്ളി) രാവിലെ മരിച്ചത്.ബുധനാഴ്ച കൂട് വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ മറ്റൊരു കൂടിലേക്ക് മാറ്റുന്നതിനിടയിലാണ് രണ്ട് കുരങ്ങുകൾ തമ്മിൽ അപ്രതീക്ഷിതമായി പരസ്പരം ആക്രമിച്ചത്.സംഘർഷത്തിൽ രാമന് സാരമായ പരുക്കേറ്റു. പുറമേയുള്ള പരുക്കുകൾക്ക് ചികിത്സ നൽകിയെങ്കിലും പിന്നീട് ആന്തരിക രക്തസ്രാവവും വാരിയെല്ലുകളിൽ ഒടിവും കണ്ടെത്തി.
തുടർന്ന് രാമനെ കുടപ്പനക്കുന്ന് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കുന്നതിനിടെ കുരങ്ങ് മരിച്ചു.2008-ൽ കോടനാട് വനംവകുപ്പിൽനിന്ന് രാമനെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്നതായിരുന്നു.ചെറു കൂട്ടങ്ങളായി ജീവിക്കുന്ന സിംഹവാലൻ കുരങ്ങുകളിൽ ഇത്തരത്തിലുള്ള സംഘർഷം (infighting) അപൂർവമല്ലെന്ന് വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോൾ മൃഗശാലയിൽ മൂന്ന് ആൺകുരങ്ങുകളും മൂന്ന് പെൺകുരങ്ങുകളും മാത്രമാണ് അവശേഷിക്കുന്നത്.കേന്ദ്ര മൃഗശാല അതോറിറ്റിയുടെ സിംഹവാലൻ പ്രജനന പദ്ധതിയിൽ പങ്കാളിയാണ് തിരുവനന്തപുരം മൃഗശാല.പദ്ധതിയുടെ ഏകോപന ചുമതലയുള്ള ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് പുതിയ കുരങ്ങുകളെ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മൃഗശാല സൂപ്പറിന്റണ്ടന്റ് മഞ്ജുളാദേവി അറിയിച്ചു.


