കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സ്വർണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കയ്യില്‍ ഏല്‍പ്പിച്ചു. ഈ പണം പൊലീസ് പിന്നീട് കണ്ടെടുത്തു. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ നിര്‍ണായക തെളിവുകള്‍ തേടി പ്രതി മുജീബിന്‍റെ വീട്ടില്‍ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യ റൗഫീന ശ്രമിച്ചതായി നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങള്‍ തേടിയാണ് മുജീബ് റഹ്മാന്‍റെ വീട്ടില്‍ പൊലീസെത്തിയത്. ഈ വസ്ത്രങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങള്‍ കത്തിക്കാൻ ശ്രമിച്ചുവെന്നും ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ കണ്ടെടുത്തതെന്നുമാണ് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നത്.
ഇത്തരത്തില്‍ കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് റൗഫീനയെ പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ മുജീബ് ധരിച്ച പാന്‍റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്.കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ ചുവന്ന ബൈക്കില്‍ ഒരാള്‍ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നല്‍കിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാള്‍ കൊടും ക്രിമിനലാണെന്നത് മനസിലായത്.മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതിയാണ് മുജീബ് റഹ്മാന്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഷണം, പിടിച്ചുപറി എന്നിവയ്ക്കൊപ്പം സ്ത്രീകളെ തന്ത്രപൂര്‍വ്വം വാഹനത്തില്‍ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്യുകയും സ്വര്‍ണ്ണം കവരുകയുമായിരുന്നു പ്രതി പിന്തുടര്‍ന്ന രീതി. 2020 തില്‍ ഓമശ്ശേരിയില്‍ വയോധികയെ തന്ത്രപൂര്‍വ്വം മോഷ്ട്ടിച്ച ഓട്ടോയില്‍ കയറ്റിയ പ്രതി ഓട്ടോയുടെ കമ്ബിയില്‍ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്ബ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്.വയനാട്ടിലും ഏറെക്കുറെ സമാനമായ കുറ്റകൃത്യം ഇയാള്‍ നടത്തിയെന്ന് സൂചനയുണ്ട്. മോഷണം, പിടിച്ചുപറി ഉള്‍പ്പടെ അറുപതോളം കേസുകളില്‍ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്. കരുതല്‍ തടങ്കലില്‍ വെക്കാനും ജില്ലകളിലേക്കുള്ള പ്രവേശനം തടയാനുമുള്ള കാപ്പ പോലുള്ള നിയമങ്ങള്‍ നിലനില്‍ക്കുമ്ബോഴാണ് ഇത്രയും കേസുകളില്‍ ഉള്‍പ്പെട്ട മുജീബിന് സ്വര്യവിഹാരം നടത്തിയത്. കൊണ്ടോട്ടിയിലാണ് ഇയാളുടെ വീട്. ഇവിടെ മാത്രം 13 കേസുകളുണ്ട്.