പാലക്കാട്:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ പത്തനംതിട്ട കോന്നി സ്വദേശിയായ ജോബി ജോസഫ്, എംഎല്‍എയുടെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക പരാതിക്കാരിക്ക് കൈമാറിയെന്നാണ് കേസിലെ ആരോപണം. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെ രണ്ടാം പ്രതിയായി കേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവും രംഗത്തെത്തിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും നിയമക്കുരുക്ക് ശക്തമാകുകയാണ്.തന്റെ കുടുംബജീവിതം തകർത്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിക്കാരിയുടെ ഭർത്താവ് പരാതി നല്‍കി.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് എംഎല്‍എയ്ക്കെതിരെ പുതിയ പരാതിയുമായി പരാതിക്കാരിയുടെ ഭർത്താവ് രംഗത്തെത്തിയിരിക്കുന്നത്.


