തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിൽ ആര്യ രാജേന്ദ്രൻ്റെ പ്രവർത്തി പൊതു പ്രവർത്തകർക്ക് അപമാനമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിൽ വൻ വിജയം നേടുമെന്ന് ഉറപ്പാണെന്നും അതുകൊണ്ടാണ് ഷാഫി പറമ്പിലിനെതിരെ ആരോപണങ്ങൾ ഉയരുന്നതെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് സിപിഎമ്മാണ്. ഇത് വ്യക്തമാകാൻ പി ജയരാജൻ്റെ പ്രസ്താവന മാത്രം നോക്കിയാൽ മതി. ഇപി ജയരാജൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത് പൊളിറ്റിക്കൽ ഡീലിൻ്റെ ഭാഗമാണ്. അത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ട് നടന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇത് തുടങ്ങിയത്. ഇപി ജയരാജനെതിരെ ഒരു നടപടിയും സിപിഎം സ്വീകരിക്കില്ല. പിണറായി വിജയന് ഇപി ജയരാജനെ ഭയമാണ്. അങ്കം ജയിച്ച ചേകവരെ പോലെയാണ് ജയരാജൻ ഇന്നലെ എകെജി സെൻ്ററിലെ യോഗം കഴിഞ്ഞ് ഇറങ്ങി വന്നത്.
കെപിസിസി അധ്യക്ഷൻ സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയാണ് എംഎം ഹസ്സന് ചുമതല നൽകിയത്. അത് അദ്ദേഹം ഭംഗിയായി നിർവഹിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.