തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ എതിർക്കാൻ തിരുവിതാകൂർ ദേവസ്വം ബോർഡ്. ഇക്കാര്യത്തിലുള്ള ബോർഡിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കാനും ഇന്നലെ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. ബോർഡിന് ഇക്കാര്യത്തില്‍ യാതൊരാശയക്കുഴപ്പവുമില്ലെന്നും യോഗത്തിനു ശേഷം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു.
ക്ഷേത്രാചാരങ്ങളെയും ക്ഷേത്രങ്ങളെയും പരിരക്ഷിക്കുക എന്നതാണ് ബോർഡിന്റെ ഉത്തരവാദിത്വം. അതിനാല്‍ യുവതീ പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതിയുടെ 2018ലെ വിധിയെ എതിർത്തു കൊണ്ട് സത്യവാങ്മൂലം നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാലാകാലങ്ങളായി ശബരിമലയില്‍ നിലനില്‍ക്കുന്ന സ്ത്രീ പ്രവേശനത്തെ സംബന്ധിക്കുന്ന ആചാരങ്ങള്‍ നിലനിർത്തുക എന്നുള്ളതാണ് ബോർഡിന്റെ സുചിന്തിതമായ അഭിപ്രായം. അക്കാര്യം ഈ മാസം 14ന് മുൻപ് സുപ്രീംകോടതിയെ അറിയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്താനും ഇന്നലെ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു.
സുപ്രീംകോടതി വിധിയെ ബോർഡ് അനുകൂലിക്കില്ല. അത് പ്രമേയമായി എടുത്ത് സത്യവാങ്മൂലം നല്‍കണമെന്നാണ് ബോർഡിനു കിട്ടിയ നിയമോപദേശം. അതനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്. ബോർഡ് ഇതുവരെ കോടതിയില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാട് എടുത്തിട്ടില്ലെന്നും കെ. ജയകുമാർ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പുനഃപരിശോധന വേണോ വേണ്ടയോ എന്നത് ബോർഡിന്റെ പരിഗണനയിലുള്ള വിഷയമല്ല. കോടതി അക്കാര്യം പരിശോധിക്കുന്പോള്‍ ബോർഡിന്റെ തീരുമാനം എന്തായിരിക്കണമെന്ന കാര്യത്തില്‍ മാത്രമേ നിലപാടെടുക്കാൻ കഴിയൂ. 2020 ലേത് അഭിഭാഷകന്റെ നിലപാടാണ്. ബോർഡിന് ഇക്കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ ഒരേ നിലപാടാണുള്ളത്. സർക്കാരിന്റെ നിലപാട് സർക്കാരിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


