ചെന്നൈ :തിരഞ്ഞെടുപ്പ് വർഷത്തിൽ സൂപ്പർ പൊങ്കൽകിറ്റുമായി തമിഴ്നാട് സർക്കാർ വീണ്ടും. ഇത്തവണ പൊങ്കൽ കിറ്റിനൊപ്പം പണം ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് തമിഴ്നാട് കൈത്തറി-ടെക്സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി അറിയിച്ചു. പൊങ്കൽ ആനുകൂല്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.പൊങ്കൽ സമ്മാന വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ജനുവരി 10നകം കിറ്റ് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി 14 മുതലാണ് സംസ്ഥാനത്ത് പൊങ്കൽ ആഘോഷം ആരംഭിക്കുന്നത്.ഇതുവരെ പതിവായി നൽകിവരുന്ന പൊങ്കൽ കിറ്റിൽ ഒരു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു കരിമ്പ് എന്നിവയാണ് ഉൾപ്പെടുന്നത്. ഇത്തവണ ഇതോടൊപ്പം നഗദുതുക കൂടി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടർമാരെ പിണക്കാതിരിക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.2023 ലും 2024 ലും പൊങ്കൽ കിറ്റിനൊപ്പം 1,000 രൂപ വീതം നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞ വർഷം പണസഹായം പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഇത്തവണ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിലനിൽക്കുമ്പോഴും, തിരഞ്ഞെടുപ്പ് പരിഗണിച്ച് 2,500 രൂപ വരെ നൽകാനുള്ള സാധ്യതയാണ് സൂചനകൾ നൽകുന്നത്.2021ൽ എഐഎഡിഎംകെ ഭരണകാലത്ത് പൊങ്കൽ കിറ്റിനൊപ്പം 2,500 രൂപ നൽകിയിരുന്നു. ഇതായിരുന്നു തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷത്തിനായി ഇതുവരെ നൽകിയ ഏറ്റവും വലിയ തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ വർഷം മേയിൽ ഡിഎംകെ അധികാരത്തിലെത്തിയതിന് ശേഷം ഈ തുക 1,000 രൂപയായി കുറച്ചു. കഴിഞ്ഞ വർഷം അത് പോലും ഒഴിവാക്കുകയായിരുന്നു.ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്ത് കടക്കുന്നതിനിടെയാണ് പൊങ്കൽ ആനുകൂല്യം വീണ്ടും വർധിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.


