തിരുവനന്തപുരം: കേരളത്തില്‍ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നവംബർ മുതല്‍ തുടങ്ങുമെന്ന് റിപ്പോർട്ട്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും പുതുച്ചേരിയിലും എസ്‌ഐആർ തുടങ്ങും.2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം എസ്‌ഐആർ നടപ്പാക്കിത്തുടങ്ങുമെന്ന് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ ഉടൻ തയ്യാറാകും. അടുത്ത ദിവസങ്ങളില്‍ സമയക്രമം പ്രഖ്യാപിക്കും. 2002 ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത്. 2002ലെ പട്ടിക അടിസ്ഥാന രേഖയായി കണക്കാക്കിയാണ് പുതിയ പരിഷ്‌കരണം.
എതിർപ്പുകള്‍ക്കിടിലും എസ്‌ഐആറുമായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ മുന്നോട്ട്. ബീഹാർ മാതൃകയിലുള്ള എസ്‌ഐആറിനെ കേരളം നേരത്തെ എതിർത്തിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രത്തൻ ഖേല്‍ക്കർ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. നിയമസഭ പ്രമേയവും പാസ്സാക്കി. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എസ്‌ഐആറിനുള്ള തയ്യാറെടുപ്പ് ചർച്ചയായെന്ന് കമ്മീഷൻ വാർത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്തെ ഒഴിവാക്കും എന്ന സൂചന വാർത്താകുറിപ്പിലില്ല. എല്ലായിടത്തും തയ്യാറെടുപ്പ് പൂർത്തിയാക്കാനാണ് കമ്മീഷൻ നിർദ്ദേശം നല്‍കിയത്.


