ദില്ലി: ജമ്മു കശ്മീർ അതിർത്തിയില്‍ നിയന്ത്രണ രേഖയിലെ വെടിനിർത്തല്‍ കരാർ ലംഘിച്ചതിന് പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇരു സൈന്യത്തിന്‍റെയും കമാൻഡർ തല ചർച്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. കരാർ ലംഘനം ആവർത്തിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി.
പൂഞ്ച്, രജൌരി മേഖലയില്‍ തുടർച്ചയായി പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇരു സൈന്യത്തിന്‍റെയും ചർച്ച നടന്നത്. പൂഞ്ചിലെ ചക്കൻ-ദാ-ബാഗ് ക്രോസിംഗ് പോയിന്‍റിലാണ് ഫ്ലാഗ് മീറ്റിംഗ് നടന്നത്. 75 മിനിറ്റോളം ചർച്ച നടന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിർത്തിയില്‍ സമാധാനം നിലനിർത്തേണ്ടതിന്‍റെ ആവശ്യകത യോഗത്തില്‍ ഇന്ത്യ ചൂണ്ടിക്കാട്ടി.
വെടിനിർത്തല്‍ കരാർ പാകിസ്ഥാൻ മാനിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതിർത്തിക്കിപ്പുറത്തേക്ക് വെടിവയ്പ്പ് ഉണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാക് ഭാഗത്ത് നിന്ന് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമത്തിന് പാക് സൈന്യം കൂട്ടുനില്‍ക്കരുതെന്നും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമാധാനം ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന പാക് ഉദ്യോഗസ്ഥർ അറിയിച്ചുവെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സമാധാനപരമായി പ്രശ്നം പരിഹരിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള വ്യക്തമാക്കി.
2003 നവംബർ മുതലാണ് അതിർത്തിയില്‍ വെടിനിർത്തല്‍ കരാർ കർശനമായി പാലിക്കാൻ ഇരുരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായത്. 2021ല്‍ കരാർ പുതുക്കുകയും ചെയ്തു. നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ നടപടിയുണ്ടാകമെന്നാണ് കഴിഞ്ഞ ദിവസം കൂടിയ സുരക്ഷവിലയിരുത്തല്‍ യോഗത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മുന്നറിയിപ്പ്.