തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28ന് കോഴിക്കോടും സമരം നടത്തും. കൂടുതല്‍ ജില്ലകളിലും സമരം വ്യാപിപ്പിക്കും. ചെയ്ത ജോലിയുടെ റിപ്പോർട്ട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നല്‍കേണ്ടെന്നാണ് തീരുമാനം. ഓണറേറിയം കുടിശ്ശിക കിട്ടിയത് ഡിസംബർ മാസത്തെ മാത്രം മുഴുവൻ കുടിശിക നല്കി എന്നത് തെറ്റായ പ്രചരണമെന്നും സമരസമിതി വ്യക്തമാക്കി.
വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. അതേസമയം സമരത്തില്‍ പങ്കെടുക്കുന്നവരുടെ കണക്ക് ശേഖരിക്കുന്നത് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സമരക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് പന്തംകൊളുത്തി പ്രകടനത്തിന് കെപിസിസി ആഹ്വാനം ചെയ്തു. എല്ലാ മണ്ഡലം കമ്മിറ്റികളുമാണ് സര്‍ക്കാര്‍ അവഗണനയ്ക്ക് എതിരായ സമരത്തില്‍ പങ്കെടുക്കുക. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന് ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് സമരപ്പന്തലില്‍ എത്തും.