കോട്ടയം : തിരുവാതിക്കളിൽ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമയെയും ഭാര്യയെയും കൊലപ്പെടുത്തിയത് അതിക്രൂരമായി. രണ്ടുപേരുടെയും മുഖത്താണ് മാരകമായി പരിക്കേറ്റിരിക്കുന്നത്. കോടാലി ഉപയോഗിച്ചാണ് രണ്ടുപേരെയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. രണ്ടു മുറികളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കോടാലി വീടിനു സമീപത്തു നിന്നും കണ്ടെത്തി. ഇന്ദ്രപ്രസ്ഥം ഉടമയെയും ഭാര്യയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാതുക്കൽ എരുത്തിക്കൽ അമ്പലത്തിന് എതിർവശത്തുള്ള വീട്ടിലാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ കൊലപാതകത്തിന് പിന്നിലുള്ള ലക്ഷ്യം മോഷണം അല്ലെന്ന് നിഗമനത്തിലാണ് പോലീസ്.
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ , ഭാര്യ മീര എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട് തുറക്കുന്നതിനായി എത്തിയ ജോലിക്കാരിയാണ് രണ്ടു പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതോടെ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസാണ് സ്ഥലത്ത് എത്തിയത്.


