കൊച്ചി : തുടരും സിനിമയുടെ പോസ്റ്ററുകളില്‍ തരംഗമായ ഒരു പോസ്റ്റർ ആയിരുന്നു സ്പ്ലെൻഡർ ബൈക്കില്‍ മോഹൻലാല്‍ പോകുന്നത്. മോഹൻലാലിന് പുറകിലായി ഷൈജു അടിമാലി ആയിരുന്നു ഇരുന്നിരുന്നത്.സിനിമയിലേക്കുള്ള തന്റെ എൻട്രി തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന്
പറയുകയാണ് ഷൈജു. മോഹൻലാല്‍ ചിത്രമാണെന്ന് അറിയാതെ കോള്‍ വന്നപ്പോള്‍ ആദ്യം ചോദിച്ചത് പൈസ എത്ര കിട്ടുമെന്നയിരുന്നുവെന്നും വേണമെങ്കില്‍ അവർക്ക് അപ്പോള്‍ കട്ട് ചെയ്യാമായിരുന്നുവെന്നും എന്നാല്‍ സാധാരണ കലാകാരൻമാരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി തനിക്ക് വേഷം നല്‍കിയെന്നും ഷൈജു പറഞ്ഞു. വണ്‍ ടു ടോക്ക് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ആ പോസ്റ്റർ ഇറങ്ങിയപ്പോള്‍ എന്റെ മനസില്‍ ആദ്യം തെളിഞ്ഞ മുഖം തരുണ്‍ മൂർത്തി സാറിന്റേതാണ്. സിനിമയ്ക്ക് മുന്നേ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് ഇങ്ങനെ ഒരു സിനിമയെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. ചേട്ടാ ഒരു പരിപാടി വരുന്നുണ്ട്. ചേട്ടൻ ആ താടി ഒന്നും വടിക്കേണ്ട ചുമ്മാ വേണ്ടി വന്നാല്‍ നമ്മുക്ക് ഉപയോഗിക്കാലോ എന്ന് പറഞ്ഞു. ഇങ്ങനെ ഒരു മികച്ച സിനിമ ആയിക്കുമെന്നോ അതില്‍ എനിക്ക് വേഷം ഉണ്ടാകുമെന്നോ ഒന്നും പറഞ്ഞിരുന്നില്ല. ഞാനത് ചിന്തിച്ചിട്ടുമില്ല.
കണ്ട്രോളർ ഡിക്സണ്‍ ചേട്ടൻ വിളിക്കുമ്ബോഴാണ് ഇത് ഞാൻ അറിയുന്നത്. അപ്പോഴും എനിക്ക് ഒരബദ്ധം പറ്റി. പ്രോഗ്രാം കുറഞ്ഞ് വളരെ സാമ്ബത്തികമായി ബുദ്ധിമുട്ട് ഉള്ളപ്പോഴാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ഷൈജു ഒരു പടമുണ്ട്, കുറച്ച് ദിവസം വേണ്ടി വരുമെന്നാണ് പറഞ്ഞത്. അതുവരെ ഭാര്യയും മക്കളും സംസാരിച്ചുക്കൊണ്ടിരുന്നത് നമ്മുടെ സാമ്ബത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ്. അത് മനസില്‍ ഉള്ളത് കൊണ്ട് ഞാൻ ആദ്യം ചോദിച്ചത് ‘ചേട്ടാ നമുക്ക് എത്ര പൈസ കിട്ടുമെന്നാണ്’.
ഡയറക്ടറും , പ്രൊഡ്യൂസറും ഈ ക്യാരക്ടറിന് ഒരു തുക ഇട്ടിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എത്ര ദിവസം വർക്ക് ഉണ്ടാകുമെന്ന് ഞാൻ ചോദിച്ചു ഈ ദിവസത്തിനിടയില്‍ മറ്റു വർക്ക് വന്നത് പോകാൻ കഴിയുമോ എന്നും ചോദിച്ചു. അത് ലാല്‍ സാറിന്റെ ഡേറ്റ് നോക്കിയാണ് ചെയുക എന്നദ്ദേഹം പറഞ്ഞു. എന്ത് എന്ന് ഞാൻ ഒരിക്കല്‍ കൂടെ ചോദിച്ചപ്പോള്‍ ലാല്‍ സാറിന്റെ ഡേറ്റ് എന്ന് പറഞ്ഞു. ആ നിമിഷം ഞാൻ സ്റ്റാക്കായി. ഇപ്പോള്‍ വിളിക്കാം എന്ന് പറഞ്ഞു കോള്‍ കട്ട് ചെയ്തു.
നമ്മുടെ പിടിവിട്ട് പോകുമല്ലോ. ഞങ്ങള്‍ക്ക് എല്ലാവർക്കും വല്ലാതെ സങ്കടം വന്നു. ഉടൻ തന്നെ ഡിക്സണ്‍ ചേട്ടനെ വിളിച്ചിട്ട് എനിക്ക് കുഴപ്പമില്ല എന്തായാലും ഓക്കേ ആണെന്ന് പറഞ്ഞു. അങ്ങനെ ഒന്നും വേണ്ട, ഷൈജുവിന് ഒരു പ്രതിഫലം ഉണ്ട് അത് കൃത്യമായി കിട്ടുമെന്ന് പറഞ്ഞു. എനിക്ക് അതില്‍ കൂടുതല്‍ രജപുത്ര രഞ്ജിത് ഞങ്ങളുടെ പ്രൊഡ്യൂസർ തന്നു. അവർക്കുവേണമെങ്കില്‍ ഓ ഇവാൻ പേയ്മെന്റ് ചോദിക്കുകയാണ് എന്ന് പറഞ്ഞു അപ്പോള്‍ തന്നെ കട്ടാക്കാമായിരുന്നു. വേറെ ഒരുപാട് ആർട്ടിസ്റ്റുകള്‍ നില്ക്കുകയല്ലേ, അവർ അത് ചെയ്തില്ല. എന്നെ പോലുള്ള കലാകാരന്മാരുടെ ബുദ്ധിമുട്ട് മനസിലാക്കി,’ ഷൈജു അടിമാലി പറഞ്ഞു.


